പ്രകൃതിയിലെ എല്ലാ മഹാത്ഭുതങ്ങളും മനുഷ്യർ കണ്ടിട്ടുണ്ടോയെന്ന് ചോദിച്ചാൽ ഇല്ലായെന്ന് തന്നെയാണ് അതിനുള്ള ഉത്തരം. കാരണം പ്രകൃതി തന്നിലേക്ക് ഒളിപ്പിച്ചുവെച്ച ധാരാളം സുന്ദരമായ ഇടങ്ങളും ഈ ലോകത്തുണ്ട്. അങ്ങനെ പ്രകൃതി തന്നിലേക്ക് ചേർത്ത് വച്ച ഒരു അത്ഭുതമാണ് തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തുള്ള എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ ചെറുചക്കി ചോളാ എന്ന അരുവി. ചിറ്റണ്ട പൂങ്ങോട് വനത്തിലൂടെയാണ് ചെറുചക്കി ചോല ഒഴുകുന്നത്. അധികം ആരും അറിയാതെപ്പോയ ഒരു പ്രകൃതി സൗന്ദര്യമാണ് ചെറുചക്കി ചോല . ചെറുചക്കി എന്ന പേരിലും ഒളിഞ്ഞുകിടക്കുന്ന ഒരു കഥയുണ്ട്.
പണ്ട് ഘോരവനമായിരുന്ന ഈ പ്രദേശം ഭരിച്ചിരുന്നത് ഒരു കാട്ടുമൂപ്പനായിരുന്നു. മക്കളില്ലാത്ത കാട്ടുമൂപ്പന് ഒരുപാട് കാലങ്ങൾക്ക് ശേഷം വനദേവത അനുഗ്രഹിച്ച് നൽകിയ കുഞ്ഞാണ് ചെറുചക്കി. ചക്കിയെ മൂപ്പന് നൽകിയപ്പോൾ വനദേവത ഒരു താക്കീത് നൽകിയിരുന്നു. അതായത് ചക്കിയെ കാടിന് പുറത്തേക്ക് വിടരുതെന്നും, അങ്ങനെ വിട്ടാൽ അത് കാട് നശിക്കാൻ ഇടയാക്കുമെന്നാണ് വനദേവത മൂപ്പനോട് പറഞ്ഞത്. ഇതുകേട്ട മൂപ്പൻ ചക്കി മുതിർന്നപ്പോൾ അവൾ പുറത്തുപോകാതിരിക്കാൻ അവളെ കാട്ടിൽ തന്നെ കെട്ടിയിട്ടുവത്രേ. ഈ ചെറുചക്കിയുടെ കണ്ണീരാണ് ചെറുചക്കി ചോലയായി ഒഴുകിവരുന്നതെന്നാണ് അവിടുത്തുകാർ പറയുന്നത്
തൃശൂർ ടൗണിൽ നിന്ന് 23 കിലോമീറ്റർ ദൂരെയാണ് ചെറുചക്കി ചോളാ സ്ഥിതി ചെയ്യുന്നത്. മഴക്കാലത്താണ് ചെറുചക്കി ചോളാ കൂടുതൽ സുന്ദരിയാകുന്നത്.മുൻപ് വിനോദസഞ്ചാരികൾ അധികം വരാറില്ലെങ്കിലും ഇപ്പോൾ പലരും പറഞ്ഞും കേട്ടുമൊക്കെ ചെറുചക്കി ചോളാ കാണാൻ വരുന്നുണ്ട്. അരുവികൾക്ക് പുറമെ ഏകദേശം ഏഴോളം വെള്ളച്ചാട്ടങ്ങളും ഈ പ്രദേശത്തുണ്ട്. അരുവികളും,വെള്ളച്ചാട്ടവും, ചെക്ക്ഡാമും, തട്ട്മടയും, നരിമടയും, വാച്ച് ടവറും ഉൾപ്പെടുത്തി ഒരു ഇക്കോ അഡ്വഞ്ചർ ടൂറിസം പദ്ധതി നടപ്പിലാക്കാൻ സംസ്ഥാന ടൂറിസം വകുപ്പ് ആലോചിക്കുന്നുണ്ട്.
Comments