ബെംഗളൂരു: സ്കൂളിൽ നിന്ന് 20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചതിന്റെ മനോവിഷമത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി. ബെംഗളൂരു അർബൻ ജില്ലയിലെ അനേക്കൽ താലൂക്കിലെ മരസൂരിലാണ് ദാരുണ സംഭവം.
വ്യാഴാഴ്ച രാത്രിയാണ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. സൂര്യനഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവസ്ഥലത്ത് നിന്ന് വിദ്യാർത്ഥിനി എഴുതിയ ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. സ്കൂളിൽ നിന്ന് 20 രൂപ മോഷ്ടിച്ചെന്ന് പറഞ്ഞ് അധ്യാപകർ ശകാരിച്ചെന്നും എല്ലാവരുടെയും മുന്നിൽ അപമാനിക്കപ്പെട്ടെന്നും അതിനാൽ ജീവിതം അവസാനിപ്പിക്കുകയാണെന്നും കുറിപ്പിൽ പറയുന്നു. അമ്മയോടും സഹോദരങ്ങളോടും മറ്റ് കുടുംബാംഗങ്ങളോടും മാപ്പ് ചോദിച്ച വിദ്യാർത്ഥിനി, തന്റെ മരണത്തിന്റെ പേരിൽ അമ്മയെ ആരും കുറ്റപ്പെടുത്തരുതെന്നും ഇത് സ്വന്തം തീരുമാനമാണെന്നും ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നു.
അധ്യാപകരുടെ ശകാരവും അപമാനവുമാണ് മകളെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചു. വീട്ടിൽ ഒരുതരത്തിലുള്ള പ്രശ്നങ്ങളോ പീഡനമോ ഉണ്ടായിരുന്നില്ലെന്ന് വിദ്യാർത്ഥിനിയുടെ അമ്മ പറഞ്ഞു. സ്കൂളിലെ ചില അധ്യാപകർ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നു എന്നും മകൾക്ക് നീതി വേണമെന്നും അമ്മ പറഞ്ഞു. ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളും കുടുംബത്തിന്റെ ആരോപണങ്ങളും ഉൾപ്പെടെ എല്ലാ സാഹചര്യങ്ങളും പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.















