തിരുവനന്തപുരം : നിയമസഭാ അംഗം എന്ന നിലയിൽ ഇന്ന് 50 വർഷം തികയ്‌ക്കുകയാണ് ഉമ്മൻ ചാണ്ടി. 1970 മുതൽ 2016 വരെ 11 തെരഞ്ഞെടുപ്പികളിൽ ഉമ്മൻചാണ്ടി അല്ലാതെ മറ്റാരും പതുപള്ളിയിൽ നിന്നും കേരള നിയമസഭയിലേക്ക് എത്തിയിട്ടില്ല. രാഷ്‌ട്രീയ ജീവിതത്തിലെ അപൂർവ നാഴികക്കല്ല് പിന്നിടുകയാണ് ഉമ്മൻചാണ്ടി.
സാധാരണക്കാരിൽ ഒസി എന്ന ദ്വയാക്ഷരി, വീട്ടുകാർക്ക് കുഞ്ഞുഞ്ഞ്. കോട്ടയം ജില്ലയിലെ പുതുപ്പള്ളിയെന്ന ഒരേയൊരു മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. ജനനം കൊണ്ട് കോട്ടയംകാരൻ ആണെങ്കിലും ജീവിതം കൊണ്ട് അനന്തപുരിയ്‌ക്ക് സ്വന്തമാണ് ഉമ്മൻചാണ്ടി. എംഎൽഎ ആയതു മുതൽ തിരുവനന്തപുരത്ത് സജീവ സാന്നിധ്യമാണ് അദ്ദേഹം.
1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെഒ ചാണ്ടി, ബേബി ചാണ്ടി ദമ്പതികളുടെ രണ്ടാമത്തെ മകനായി ജനനം. സ്കൂൾ വിദ്യാർത്ഥി ആയിരിക്കെത്തന്നെ പൊതു പ്രവർത്തന രംഗത്തു സജീവം. 1958മുതൽ വിദ്യാർത്ഥി സമരങ്ങളിലൂടെ പടി പടിയായി നേതൃ പാടവത്തിലെത്തി. 1965ൽ കെ.എസ്.യു സംസ്ഥാന സെക്രട്ടറി ആയും 1967ൽ സംസ്ഥാന പ്രസിഡന്റ് ആയും ഉത്തരവാദിത്തം ഏറ്റെടുത്തു.
പിന്നീട് 1970ൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്ന് അനന്തപുരിയിലേക്ക്. തുടർന്നുള്ള 11 നിയമസഭാ തെരഞ്ഞെടുപ്പുകളിലും പരാജയം എന്തെന്ന് ഉമ്മൻചാണ്ടി അറിഞ്ഞിട്ടില്ല. നിയമസഭാ സാമാജികൻ എന്ന നിലയിൽ ഇന്ന് അര നൂറ്റാണ്ട് പിന്നിടുകയാണ് ഉമ്മൻ ചാണ്ടി. 1977ൽ സംസ്ഥാന തൊഴിൽ മന്ത്രി ആയും, 81ൽ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രി ആയും, 82 ൽ ഐക്യ ജനാധിപത്യ മുന്നണി കൺവീനർ ആയും, 91ൽ സംസ്ഥാന ധനമന്ത്രി ആയും 2004ലും 2011ലും മുഖ്യമന്ത്രി ആയും 2006 ൽ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചു.
ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ആയി പ്രവർത്തിക്കുമ്പോഴും തിരുവനന്തപുരത്ത് ഉമ്മൻചാണ്ടി നിറ സാന്നിധ്യമാണ്.
Comments