ഭാരതത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഹൈദരാബാദ് നഗരത്തിലെ ചാർമിനാർ. ഹൈദരാബാദ് നഗരത്തിന്റെ ആത്മാവ് എന്ന് വിശേഷിപ്പിക്കാവുന്ന ചാർമിനാർ 1591ൽ കുത്തുബ്ഷാ രാജവംശത്തിലെ മുഹമ്മദ് ഷാഹി കുത്തുബ്ഷായുടെ നേതൃത്വത്തിൽ ആണ് നിർമ്മിച്ചത്.
ഹൈദരാബാദ് നഗരത്തിലെ പ്ലേഗ് നിർമാർജനം നടത്തിയതിന്റെ ഓർമ്മയ്‌ക്കായാണ് 170 അടി ഉയരത്തിലുള്ള 4 മിനാരങ്ങളുള്ള ചാർമിനാർ നിർമ്മിച്ചത്. ഓരോ മിനാരങ്ങളുടെയും താഴെ താമര ഇലയുടെ രൂപത്തിലുള്ള അടിത്തറ കാണാൻ സാധിക്കും. നാല് ഖലീഫമാരെയാണ് നാല് മിനാരങ്ങൾ സൂചിപ്പിക്കുന്നത്. ഹൈദരാബാദിൽ പ്ലേഗ് നിയന്ത്രണവിധേയമായാൽ ഇത്തരത്തിലൊരു പള്ളി നിർമ്മിക്കാമെന്ന് സുൽത്താനായിരുന്ന മുഹമ്മദ് ഷാഹി കുത്തുബ്ഷാ തീരുമാനിക്കുകയുണ്ടായി. തുടർന്നാണ് ഭാരതത്തിന്റെ മികച്ച ചരിത്രസ്മാരകങ്ങളിൽ ഒന്നായ ചാർമിനാർ നിർമ്മിക്കുന്നത്.
കുത്തുബ്ഷാ രാജവംശത്തിന്റെ തലസ്ഥാനം ഗൊൽകൊണ്ടയിൽ നിന്നും ഹൈദരാബാദിലേക്ക് സ്ഥലം മാറ്റിയതിന് ശേഷം നിർമ്മിച്ച ഈ പള്ളിക്ക് 450 വർഷത്തിലധികം പഴക്കമുണ്ട്. എല്ലാ ദിവസവും വൈകുന്നേരം ചാർമിനാർ പ്രകാശപൂരിതമായിരിക്കും.
നാല് നിലകളിൽ ആയാണ് ചാർമിനാറിന്റെ നാല് മിനാരങ്ങൾ നിർമ്മിച്ചിരിക്കുന്നത്. കുത്തുബ് ഷാഹിയുടെ കാലഘട്ടത്തിൽ താഴത്തെ നില മദ്രസ ആയാണ് ഉപയോഗിച്ചിരുന്നത്. 1889ലാണ് 4 കമാനവഴികളിൽ ഓരോ ക്ലോക്കുകൾ വീതം സ്ഥാപിക്കുന്നത്. ഓരോ കമാനവും 11 മീറ്റർ വീതിയും 20 മീറ്റർ ഉയരവും ഉള്ളതാണ്.
ചാർമിനാർ കാണാനുള്ള സന്ദർശകരുടെ ഒഴുക്ക് വർധിച്ചപ്പോൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രത്യേക അനുമതി ഉള്ളവർക്ക് മാത്രം മുകളിലെ നിലകൾ സന്ദർശിക്കാം എന്ന മാറ്റവും ഇവിടെ കൊണ്ടുവന്നു. ചാർമിനാറിന്റെ മുകളിലെ നിലയിലെത്താൻ 149 പടികൾ ആണുള്ളത്. 4 മിനാരങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഈ കോവണി അതിമനോഹരം തന്നെയാണ്.
കരിങ്കല്ലും ചുണ്ണാമ്പും ഉപയോഗിച്ച് കാസിയ രീതിയിലാണ് ചാർമിനാർ നിർമ്മിച്ചിരിക്കുന്നത്.
ചാർമിനാറുമായി ബന്ധപ്പെട്ട മറ്റൊരു പ്രത്യേകതയാണ് അത്യാവശ്യഘട്ടങ്ങളിൽ സുൽത്താന് രക്ഷപ്പെടാൻ വേണ്ടി ചാർമിനാറിൽ നിന്നും ഗോൽകൊണ്ടയിലേക്ക് നിർമ്മിച്ച രഹസ്യതുരങ്കം. എന്നാൽ ഈ തുരങ്കം കണ്ടെത്താൻ ആർക്കും സാധിച്ചിട്ടില്ല.
20 മീറ്റർ വശങ്ങൾ വരുന്ന ഒരു സമചതുര മാതൃകയിൽ ആണ് ചാർമിനാർ നിർമ്മിച്ചിരിക്കുന്നത്.
രാജഭരണത്തിന്റെ അടയാളമായ ചാർമിനാർ ഇന്ന് ഭാരതത്തിന്റെ ചരിത്രസ്മാരകങ്ങളിലെ പ്രധാനി തന്നെയാണ്.
Comments