കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻഐഎ സംഘം വീണ്ടും ചോദ്യം ചെയ്യുന്നു. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് എന്നിവരിൽ നിന്നുള്ള ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്വപ്നയെയും മറ്റു പ്രതികളെയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു വരികയാണ്.കഴിഞ്ഞ രണ്ടു ദിവസമായി സ്വപ്ന സുരേഷ് എൻഐഎ കസ്റ്റഡിയിലാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇത് മൂന്നാം തവണയാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. ഇന്ന് രാവിലെയാണ് ചോദ്യം ചെയ്യലിനായി ശിവശങ്കർ കൊച്ചിയിലെ എൻഐഎ ഓഫീസിലെത്തിയത്. കേസിൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ എൻഐഎ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. സ്വപ്നയുടെ മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവയിൽ നിന്നുള്ള കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്വപ്ന സുരേഷിനെയും ശിവശങ്കറിനെയും ഒരുമിച്ചിരുത്തിയായിരിക്കും അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യുക.
സ്വപ്ന സുരേഷും കേസിലെ മറ്റുപ്രതികളുമായുള്ള ശിവശങ്കറിന്റെ ബന്ധമാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്. അതായത് കള്ളക്കടത്ത് സംഘത്തിന് ഏതെങ്കിലും തരത്തിലുള്ള സഹായം ശിവശങ്കർ ചെയ്തു കൊടുത്തിട്ടുണ്ടോ എന്നും അന്വേഷണ സംഘം വിശദമായി പരിശോധിക്കുകയാണ്. എന്നാൽ സ്വപ്ന സുരേഷുമായി വ്യക്തിപരമായ ബന്ധം മാത്രമാണ് ഉള്ളതെന്നാണ് ശിവശങ്കർ നൽകിയ മൊഴി. എന്നാൽ ഡിജിറ്റൽ തെളിവുകളിൽ നിന്ന് ഇതിന് വിരുദ്ധമായ ചില കാര്യങ്ങൾ അന്വേഷണ സംഘം കണ്ടെത്തിയതായാണ് സൂചന.
Comments