യു.എ.ഇയിലെ കൊറോണ പരിശോധനാ കേന്ദ്രത്തിലെ രണ്ടു ജീവനക്കാർ പ്രത്യേകം തുക വാങ്ങിയാണ് ഫലത്തിൽ മാറ്റം വരുത്തിയതെന്ന് അടിയന്തര ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. അബുദാബിയിലേക്ക് എളുപ്പം പ്രവേശിക്കുന്നതിനായി ആളുകൾക്ക് ഇവർ കൃത്രിമ നെഗറ്റീവ് ഫലം രേഖയാക്കി നൽകുകയായിരുന്നു. കുറ്റകൃത്യം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ ദുബായ് പോലീസ് ഇവരെ അറസ്റ്റുചെയ്തു കോടതിയിൽ ഹാജരാക്കി. താൽക്കാലിക തടവും ഒന്നര മുതൽ ഏഴര ലക്ഷം ദിർഹം വരെ പിഴയുമാണ് ഇവർക്ക് ലഭിക്കുക.
അന്വേഷണം പൂർണമാവുന്നതുവരെ ഇവരെ തടവിൽ വയ്ക്കാൻ അറ്റോർണി ജനറൽ ഉത്തരവിട്ടു. അതീവ ഗുരുതരമായ നിയമലംഘനമാണ് ഇത്. ക്രിമിനൽ കുറ്റകൃത്യമായാണ് ഇത് കണക്കാക്കുക. കൊറോണ സുരക്ഷാ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സുരക്ഷാ വിഭാഗം വക്താവ് വ്യക്തമാക്കി. വൈറസിനെതിരെയുള്ള പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയുയർത്തുന്ന എല്ലാത്തരം പ്രവണതകൾക്കുമെതിരെയും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.
Comments