ദക്ഷിണേന്ത്യയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വളരെയധികം കാഴ്ചകൾ ഒളിപ്പിക്കുന്ന പ്രദേശമാണ് കുശാൽ നഗർ. കർണ്ണാടകയിലെ കുടക് ജില്ലയിലാണ് മഞ്ഞിൽ പൊതിഞ്ഞ പ്രകൃതിയും കൊച്ചു ടിബറ്റൻ ഗ്രാമവും കാണാൻ സാധിക്കുന്നത്. നിരവധി കഥകൾ പറയുന്ന കുശാൽ നഗറിനൊപ്പം കുശാൽ നഗറിന്റെ ഇരട്ട സഹോദരൻ എന്നറിയപ്പെടുന്ന ബൈലക്കുപ്പെയെ ചേർത്ത് പറഞ്ഞാൽ മാത്രമേ പൂർണതയുണ്ടാകൂ.
ഇപ്പോഴും മങ്ങാത്ത ഗ്രാമീണ ഭംഗിയുടെ ദൃശ്യവിരുന്നാണ് കുശാൽ നഗർ സന്ദർശകർക്കായി കാത്തുവെച്ചിരിക്കുന്നത്. കുശാൽ നഗറിലേക്കുള്ള വഴിയിൽ കാപ്പിപ്പൂക്കളുടെ സുഗന്ധവും കോടമഞ്ഞുമാണ് നിങ്ങളെ സ്വാഗതം ചെയ്യുക.
കുശാൽ നഗറിൽ നിന്നും 6 കിലോമീറ്റർ അകലെയാണ് ബൈലക്കുപ്പെ. ടിബറ്റിൽ നിന്നും ഇവിടേയ്‌ക്ക് പാലായനം ചെയ്ത അഭയാർത്ഥികളും അവരുടേതായ ലോകവും ആണ് ഇവിടെയുള്ളത്. 1950ലെ ചൈനയുടെ ടിബറ്റ് അധിനിവേശത്തിന് ശേഷം നിരവധി ലാമമാർ ഹിമാചൽപ്രദേശിലേക്കും ബൈലക്കുപ്പെയിലേക്കും കുടിയേറി പാർക്കുയുണ്ടായി. ടിബറ്റൻ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന വീടുകൾക്കും കെട്ടിടങ്ങൾക്കും പുറമെ ടിബറ്റൻ രീതിയിലുള്ള വസ്ത്രങ്ങളാണ് ഇവർ ധരിക്കുന്നതും. തുടക്കത്തിൽ ഇവിടത്തെ കാലവസ്ഥയോട് ഇണങ്ങിച്ചേരാൻ ബുദ്ധിമുട്ടിയ അവർക്കിപ്പോൾ സ്വന്തമായി ആശുപത്രികൾ, സ്കൂളുകൾ, കോളേജുകൾ എന്നിവ കൂടിയുണ്ട്. അതിജീവനത്തിന്റെ കഥകൾ പറയുവാനുണ്ട് ഇവിടത്തെ ഓരോ കുടുംബത്തിനും.
മൈസൂർ രാജാക്കന്മാരുടെ കാലത്തുതുടങ്ങിയ ദുബാരെ എലിഫൻറ് ക്യാമ്പ് ആണ് ഇവിടത്തെ മറ്റൊരു ആകർഷണം. വനം വകുപ്പിന്റെ നേതൃത്വത്തിൽ ആനകളെ കൊണ്ടുവരികയും പരിശീലനം നൽകുന്നതുമാണ് ഇവിടെ നടക്കുന്നത്. കാവേരി നദിയുടെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. നദിയിൽ റിവർ റാഫ്റ്റിംഗിനും മറ്റുമുള്ള സൗകര്യങ്ങളും ഉണ്ട്.
കുശാൽ നഗറിൽ നിന്നും 3 കിലോമീറ്റർ ദൂരെയുള്ള നിസർഗധമ ആണ് സഞ്ചാരികൾക്ക് ഏറെ പ്രിയം. പ്രകൃതിയോടിണങ്ങി നേരം ചിലവഴിക്കാൻ ഇവിടെ എത്തുന്ന സന്ദർശകരെ സ്വാഗതം ചെയ്യുന്നത് മുളങ്കാടുകൾ തന്നെയാണ്.
ടിബറ്റൻ സംഗീതവും പ്രാർത്ഥനകളും നിറഞ്ഞ അന്തരീക്ഷത്തിൽ കാണുന്ന നംഡ്രോലിങ് ആശ്രമം ബുദ്ധമത പഠനകേന്ദ്രം കൂടിയാണ്. നിരവധി ഗവേഷണ വിദ്യാർത്ഥികൾ ആണ് പഠനാവശ്യത്തിനായി ഇവിടെ എത്തിച്ചേരുന്നത്. ഗൗതമ ബുദ്ധൻ, പദ്മസംഭവ, അമിത്തായൂസ് എന്നിവരുടെ വലിയ വിഗ്രഹങ്ങൾക്ക് പുറമെ പഴച്ചാറുകൊണ്ടും മറ്റും വരച്ച ചിത്രങ്ങളും ഇവിടെ കാണാൻ സാധിക്കും. കൂർഗ് സന്ദർശിക്കുന്നവർ തീർച്ചയായും മറക്കാതെ സന്ദർശിക്കേണ്ട, പ്രകൃതിരമണീയമായ സ്ഥലം ആണ് കുശാൽ നഗർ
Comments