കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഐതിഹാസിക എസ്‌യുവിയായ ഥാറിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു. എഎക്‌സ്, എല്‍എക്‌സ് എന്നിങ്ങനെ ഥാറിന്റെ രണ്ടു പതിപ്പുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. എഎക്‌സ് ശ്രേണി ആകര്‍ഷകമായ 9.80 ലക്ഷം രൂപ മുതലും എല്‍എക്‌സ് ശ്രേണി 12.49 ലക്ഷം രൂപ മുതലും ലഭിക്കും.
ഥാറിന്റെ പുതിയ രൂപത്തില്‍ സമകാലിക സ്റ്റൈലുകളെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രകടനം, സുഖം, സൗകര്യം, സാങ്കേതികവിദ്യ, സുരക്ഷ തുടങ്ങിയ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചിട്ടുണ്ട്. ഥാറിന്റെ ആരാധകരെ ആവേശം കൊള്ളിക്കുമെന്ന് മാത്രമല്ല ഐതിഹാസിക വാഹനം സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കെല്ലാം പുതിയ ഥാര്‍ ഇഷ്ടപ്പെടും.
മഹീന്ദ്രയുടെ ഉന്നതമായ ചരിത്രത്തിന്റെ ഭാഗമാണ് ഥാറെന്നാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എംഡിയും സിഇഒയുമായ ഡോ. പവന്‍ ഗോയങ്ക വാഹനത്തിന്റെ അവതരണ വേളയിൽ പറഞ്ഞത്. പലരുടെയും മനസിലെ അഭിലാഷമായി അത് മാറിയെന്നും ഗ്രൂപ്പിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് പുതിയൊരു അധ്യായം കൂടി എഴുതി ചേര്‍ക്കുകയാണെന്നും ഥാറിന്റെ പുതിയ അവതാരത്തിന് കാലാതീത വശ്യതയാണെന്നും ഓഫ് റോഡിലും സുഖകരമായ യാത്രാ അനുഭവം പകരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പുതിയ ഥാറിന്റെ ബുക്കിംഗ് ഒക്‌ടോബര്‍ രണ്ടിന് ആരംഭിച്ചു. ഓണ്‍ലൈനായും അടുത്തുള്ള ഡീലര്‍ഷിപ്പുകളില്‍ നേരിട്ടും 21,000 രൂപ നല്‍കി ബുക്ക് ചെയ്യാം. നവംബര്‍ ഒന്നു മുതല്‍ പുതിയ ഥാറിന്റെ ഡെലിവറി ആരംഭിക്കും. 18 നഗരങ്ങളില്‍ ടെസ്റ്റ് ഡ്രൈവ് ആരംഭിച്ചു. ഒക്‌ടോബര്‍ 10 മുതല്‍ 100 നഗരങ്ങളില്‍ കൂടി ടെസ്റ്റ് ഡ്രൈവിന് സൗകര്യമുണ്ടാകും. ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്ത് നാഷിക്കിലെ പ്ലാന്റില്‍ നിര്‍മിച്ച പുതിയ ഥാര്‍ ചുവപ്പ്, മിസ്റ്റിക് കോപ്പര്‍, ഗാലക്‌സി ഗ്രേ, നാപോളി ബ്ലാക്ക്, റോക്കി ബീജ്, അക്വാമറൈന്‍ എന്നിങ്ങനെ ആറു നിറങ്ങളില്‍ ലഭ്യമാണ്.















