കൊറോണ പ്രതിരോധത്തിനെ തുടർന്ന് ആശുപത്രികളിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ നിരീക്ഷണ അവധി റദ്ദാക്കിയിരിക്കുകയാണ് സർക്കാർ. രോഗികൾ അധികമായി വർധിച്ചു വരുന്ന സാഹചര്യത്തിലാണ് സർക്കാർ ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. എന്നാൽ പത്ത് ദിവസത്തോളം അടുപ്പിച്ച് കൊറോണ ഡ്യൂട്ടി എടുക്കുന്ന ഡോക്ടർമാർക്കും, മറ്റ് ആരോഗ്യ പ്രവർത്തകർക്കും സർക്കാരിന്റെ ഈ തീരുമാനത്തോട് വിയോജിപ്പുണ്ട്. കാരണം കൊറോണ പോസിറ്റീവ് ആയ രോഗികളെ നേരിട്ട് ചികിൽസിക്കുന്ന ഇവർക്ക് രോഗം പകരാൻ സാധ്യത കൂടുതലാണ്. അതുകൊണ്ട് വേണ്ട അവധി കിട്ടിയില്ലെങ്കിൽ ആരോഗ്യപ്രവത്തകരിൽ നിന്നും രോഗം പകരുകയും, രോഗ വ്യാപനം കൂടുകയും ചെയ്യും.
മാത്രവുമല്ല മാസങ്ങളോളം വീടും കുടുംബവും ഉപേക്ഷിച്ച് രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആശുപത്രി സേവനം നടത്തുന്ന ആരോഗ്യ പ്രവർത്തകർക്ക് അവധി കിട്ടാതെ വരുമ്പോൾ അവർ മാനസികമായും ശാരീരികമായും അവശരാവുകയാണ്. ദിനംപ്രതി വർധിച്ചു വരുന്ന കേസുകൾ അവരിൽ മാനസികമായി ഏറെ ആശങ്ക ഉണർത്തുന്നുണ്ട്. ആഴ്ചയിൽ ഏഴ് ദിവസവും ഡ്യൂട്ടി എടുക്കുന്ന ഡോക്ടർമാരും ഈ കൂട്ടത്തിലുണ്ട്. അവരെ സംബന്ധിച്ച് നിലവിലുള്ള ജോലി ഭാരം താങ്ങാവുന്നതിലും അപ്പുറമാണ്. ആരോഗ്യ പ്രവർത്തകരിൽ ക്ഷീണം സംഭവിച്ചാൽ അത് എല്ലാവരെയും കാര്യമായി ബാധിക്കും.
മറ്റ് ജീവനക്കാർക്കും തുല്യ അവധി തന്നെയാണെന്ന് പറയുമ്പോഴും ആരോഗ്യ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം കൊറോണ പോസിറ്റീവ് ആയ രോഗികളെ നേരിട്ട് ചികിൽസിക്കുന്നവരാണ്. രോഗം പകരാൻ എളുപ്പമാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് അവർ ആശുപത്രികളിൽ ദിവസവും വരുന്നത്. മാലാഖമാരായി കാണുന്ന ഡോക്ടർമാർക്കും, നഴ്‌സുമാർക്കും കുടുംബവും കുട്ടികളും ഉണ്ട്. അതുകൊണ്ട് അവർക്ക് ലഭിക്കേണ്ട നിരീക്ഷണ അവധി തള്ളി മാറ്റുമ്പോൾ അവർ കൂടുതൽ തളരുകയാണ്. ഇത് രോഗവ്യാപനത്തിന്റെ അപകട സാധ്യത കൂട്ടുകയാണ് ചെയ്യുക.















