കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെ പൊലീസ് കണ്ടെത്തി. പത്തനംതിട്ട സീതത്തോട് സ്വദേശിനിയായ യുവതിയെയാണ് പൊലീസ് കണ്ടെത്തിയത്.
ഗർഭിണിയായ വിവരം വീട്ടുകാർ അറിയാതിരിക്കാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി. വീട്ടുകാർ വിവരം അറിഞ്ഞാൽ പ്രശ്നമാകുമെന്ന ഭയവും തീരുമാനത്തിന് കാരണമായെന്ന് യുവതി വ്യക്തമാക്കി.
ഇന്നലെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് 16 ദിവസം പ്രായമുള്ള കുഞ്ഞിനെ യുവതി മറ്റൊരാളുടെ കൈയിൽ ഏൽപ്പിച്ച ശേഷം സ്ഥലംവിട്ടത്. കുഞ്ഞിനെ ഉപേക്ഷിച്ചതായി വിവരം ലഭിച്ചതോടെ മെഡിക്കൽ കോളേജ് പൊലീസും സിറ്റി പൊലീസും വ്യാപക അന്വേഷണം ആരംഭിച്ചു. മെഡിക്കൽ കോളേജിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റ് തെളിവുകൾ ശേഖരിച്ചുമാണ് പൊലീസ് യുവതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പത്തനംതിട്ട സീതത്തോട് സ്വദേശിനിയായ അമ്മയെ കണ്ടെത്തിയത്.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുഞ്ഞിന്റെ സംരക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.















