കൊച്ചി: പയ്യന്നൂരിൽ പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട സിപിഐഎം നേതാവും കൗൺസിലറുമായ വി.കെ. നിഷാദിന് ഹൈക്കോടതി അഞ്ച് ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചു. മാതാവിന്റെ ചികിത്സ ആവശ്യമായതിനാലാണ് പരോൾ അനുവദിച്ചത്.
2025 നവംബർ 25-നാണ് കേസിൽ വി.കെ. നിഷാദിന് 20 വർഷം തടവുശിക്ഷ വിധിച്ചത്. തുടർന്ന് ഡിസംബർ 26-ന് പരോൾ ലഭിച്ച അദ്ദേഹം, പിന്നീട് വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി പരോളിന്റെ കാലാവധി നീട്ടുകയും ചെയ്തിരുന്നു. അച്ഛന്റെയും ഭാര്യയുടെ അമ്മയുടെയും ചികിത്സ ആവശ്യങ്ങൾ ഉന്നയിച്ചാണ് മുൻപ് പരോളിന് അപേക്ഷ നൽകിയിരുന്നത്.
ഇതിനിടെ, പരോളിലിരിക്കെ വ്യവസ്ഥകൾ ലംഘിച്ച് സിപിഐഎം സംഘടിപ്പിച്ച വി. കുഞ്ഞികൃഷ്ണനെതിരായ പ്രതിഷേധ പരിപാടിയിൽ നിഷാദ് പങ്കെടുത്തതായി ആരോപണം ഉയർന്നിരുന്നു.
അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ തലശ്ശേരി മുനിസിപ്പാലിറ്റിയിലെ കൊമ്മൽവയൽ വാർഡിൽ നിന്ന് ജയിലിൽ കഴിയുന്നതിനിടെയാണ് വി.കെ. നിഷാദ് വിജയിച്ചത്. നാമനിർദേശപത്രിക സമർപ്പിച്ചതിന് ശേഷമാണ് കേസിൽ ശിക്ഷാവിധി വന്നതെന്നതിനാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് നിയമപരമായ തടസ്സമുണ്ടായിരുന്നില്ല.















