കാലവർഷം കനക്കുമ്പോൾ കൂടുതൽ സുന്ദരിയാകുന്ന അതിരപ്പിള്ളിയെ കാണാൻ ഇക്കുറി വിനോദസഞ്ചരികൾക്ക് സാധിച്ചിരുന്നില്ല. കൊറോണ പശ്ചാത്തലത്തിൽ മാസങ്ങളായി അതിരപ്പിള്ളിയിലേക്ക് വിനോദ സഞ്ചാരികളെ അനുവദിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ വിവിധ ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്ന കൂട്ടത്തിൽ അതിരപ്പിള്ളി, വാഴച്ചാൽ, തുമ്പൂർമുഴി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ പുനരാരംഭിച്ചിരിക്കുകയാണ്. എങ്കിലും പത്ത് വയസിന് താഴെയുള്ള കുട്ടികൾക്കും, അറുപത് വയസിനു മുകളിലുള്ളവർക്കും അതിരപ്പിള്ളിയിലേക്ക് പ്രവേശനം ഇല്ല.
രാവിലെ ഒൻപതു മുതൽ വൈകീട്ട് നാലുമണിവരെയാണ് കേന്ദ്രത്തിന്റെ പ്രവേശന സമയം. അതുപോലെ ഒരു സമയത്ത് 100 പേരെ മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളു. കൃത്യമായ സാമൂഹിക അകലം നിർബന്ധമായി പാലിക്കണം. സാനിറ്റൈസറും മാസ്കും ഉപയോഗപ്പെടുത്തുക. എതെങ്കിലും വിധത്തിലുള്ള രോഗലക്ഷണം ഉള്ളവരെ അകത്തേക്ക് കടത്തിവിടില്ല. ഓൺലൈൻ വഴി ടിക്കറ്റുകൾ ലഭ്യമാകുന്ന സംവിധാനം ഉടൻ തന്നെ ആരംഭിക്കും എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഓരോ സഞ്ചാരികളുടെ ടിക്കറ്റിലും പ്രവേശന സമയം രേഖപ്പെടുത്തിയിട്ടുണ്ടാവും. ടിക്കറ്റിലുള്ള സമയത്തു തന്നെ കൃത്യമായി പ്രവേശിച്ച് ഒരു മണിക്കൂറിനുള്ളിൽ സന്ദർശനം പൂർത്തിയാക്കണം.
തുമ്പൂർമൊഴി ഉദ്യാനവും, മലക്കപ്പാറയും നിലവിൽ പ്രവർത്തിക്കുന്നില്ല. അതുപോലെ പുഴയിൽ ഇറങ്ങുന്നതും, കുളിക്കുന്നതും അനുവദനീയമല്ല. ഭക്ഷണ സാധനങ്ങൾ, ബോട്ടിലുകൾ തുടങ്ങിയ വലിച്ചെറിയാതെ തിരിച്ചു കൊണ്ടുപോകണം. പ്രവേശന ഗേറ്റ്, പാർക്കിംഗ് സ്ഥലം, ശുചിമുറികൾ എന്നീ ഇടങ്ങളിലെല്ലാം കൃത്യമായ ഇടവേളകളിൽ അണുനശീകരണം നടത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അതിരപ്പിള്ളി വാഴച്ചാൽ വിനോദ കേന്ദ്രങ്ങൾ പുനരാരംഭിക്കുമ്പോൾ വലിയ പ്രതീക്ഷയാണ് ടൂറിസം മേഖലയ്ക്കുള്ളത്. വരും ദിവസങ്ങളിൽ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകും എന്നുതന്നെയാണ് അവർ വിശ്വസിക്കുന്നത്. സാമൂഹിക അകലവും, മാസ്കും, സാനിറ്റൈസറും ഉണ്ടെങ്കിൽ ഒരു കൊറോണയേയും പേടിക്കാതെ അതിരപ്പിള്ളി ചുറ്റിവരാം.
Comments