കോട്ടയം: മുൻ മന്ത്രി കെഎം മാണിക്കെതിരായ ബാര്‍കോഴ കേസിന് പിന്നിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ട് ജോസ് കെ മാണി പക്ഷം.മാണിയെ കുടുക്കാൻ പി. സി ജോർജുമായി കോൺഗ്രസ് നേതാക്കൾ ഗൂഢാലോചന നടത്തിയെന്നും, ഇക്കാര്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അടക്കം അറിയാവുന്നതായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
കെഎം മാണിയെ സമ്മർദത്തിലാക്കി പിന്തുണ നേടിയെടുത്ത് ഉമ്മൻചാണ്ടിയെ മാറ്റി മുഖ്യമന്ത്രിയാകാനായിരുന്നു ചെന്നിത്തലയുടെ പദ്ധതി.എന്നാൽ ഉമ്മൻചാണ്ടി ഇത് മനസ്സിലാക്കിയതോടെ പുനഃസംഘടനയിലേക്ക് കാര്യങ്ങൾ എത്തിക്കുകയായിരുന്നു ചെന്നിത്തലയുടെ ശ്രമം. അതിനുവേണ്ടി മന്ത്രിസഭയെ മറിച്ചിടാൻ ചെന്നിത്തല ശ്രമിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കെ. എം മാണിയോടുള്ള വൈരാഗ്യവും അധികാരക്കൊതിയും കേരളാ കോൺഗ്രസിനോടുള്ള വിരോധവും കാരണം ചില കോൺഗ്രസ് നേതാക്കൾ മാണി സർക്കാരിനെ മറച്ചിടുമെന്ന് കള്ളക്കഥയുണ്ടാക്കി. മാണിയെ അപമാനിക്കുകയും അദ്ദേഹത്തേയും പാർട്ടിയേയും ഇല്ലാതാക്കാൻ വേണ്ടി ആസൂത്രണം നടത്തിയെന്ന് റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു.
സിഎഫ് തോമസ് അധ്യക്ഷനായ സമിതിയെ പാർട്ടി ആരോപണം അന്വേഷിക്കാന്‍ നിയോഗിച്ചെങ്കിലും റിപ്പോർട്ട് നൽകിയിരുന്നില്ല.പിന്നീട് സ്വകാര്യ ഏജൻസിയെ കെഎം മാണി അന്വേഷണം ഏൽപ്പിക്കുകയായിരുന്നു.
Comments