ഷിംല: ഹിമാചൽ പ്രദേശിലെ പ്രസിദ്ധമായ താരാദേവി ക്ഷേത്ര ദർശനം നടത്തി രാഷ്ട്രപതി ദ്രൗപദി മുർമു. കുടുംബത്തോടൊപ്പമാണ് രാഷ്‌ട്രപതി ദർശനം നടത്തിയത്. ക്ഷേത്രത്തിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങുകളിലും രാഷ്‌ട്രപതി പങ്കെടുത്തു. ദർശനത്തിന് ശേഷം വഴിപാട് കഴിപ്പിച്ച രാഷ്‌ട്രപതി ക്ഷേത്ര പുരോഹിതനിൽ നിന്ന് പ്രസാദം സ്വീകരിച്ചതിന് ശേഷമാണ് മടങ്ങിയത്.
താരാദേവി ക്ഷേത്രത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ചും വിശ്വാസത്തെ കുറിച്ചും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജ്യോതി റാണ രാഷ്‌ട്രപതിയെ ധരിപ്പിച്ചു. ഹിമാചൽ ഗവർണർ ശിവ് പ്രതാപ് ശുക്ല രാംദർബാറിന്റെ പ്രതിമ രാഷ്‌ട്രപതിക്ക് സമ്മാനിച്ചു. ഷിംലയിലെ പ്രശസ്ത ക്ഷേത്രം സങ്കട്മോചൻ ക്ഷേത്രത്തിലും രാഷ്‌ട്രപതി ദർശനം നടത്തി.
250 വർഷങ്ങൾക്ക് മുൻപ് പണികഴിപ്പിച്ചതാണ് താരദേവി ക്ഷേത്രം. തടിയിൽ തീർത്ത താരദേവിയുടെ വിഗ്രഹവും ക്ഷേത്രത്തിലെ പ്രത്യേകതയാണ്.
ഈ മാസം ഒന്നിന് അയോദ്ധ്യാ രാമക്ഷേത്രത്തിൽ രാഷ്‌ട്രപതി ദർശനം നടത്തിയിരുന്നു. പൂജകളിൽ പങ്കെടുക്കുകയും ആരതി നടത്തുകയും ചെയ്തതിന് ശേഷമാണ് രാഷ്‌ട്രപതി അയോദ്ധ്യയിൽ നിന്ന് മടങ്ങിയത്. രാംലല്ലയുടെ രൂപം ദിവ്യ അനുഭവമായിരുന്നുവെന്ന് ദർശനത്തിന് ശേഷം രാഷ്‌ട്രപതി പറഞ്ഞു. രാമക്ഷേത്രത്തിന്റെ രൂപവും രാംലല്ലയുടെ വിഗ്രഹവും രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് രാഷ്‌ട്രപതിക്ക് നൽകുകയും ചെയ്തിരുന്നു.