ജേക് ഫ്രേസറും-അഭിഷേക് പോറലും നൽകിയ അതിഗംഭീര തുടക്കം അവസാന ഓവറുകളിൽ ടിസ്റ്റൻ സ്റ്റബ്സ് ഏറ്റെടുത്തതോടെ ഡൽഹി അടിച്ചുകൂട്ടിയത് 221 റൺസ്. 18 പന്തിൽ അർദ്ധശതകം പൂർത്തിയാക്കിയ ഫ്രേസർ പുറത്തായതോടെയാണ് ഡൽഹിയുടെ റണ്ണെൊഴുക്കിന്റെ വേഗം കുറഞ്ഞത്. എന്നാൽ അച്ചടക്കത്തോടെ ബാറ്റിംഗ് തുടർന്ന അഭിഷേക് പോറൽ 36 പന്തിൽ 65 റൺസടിച്ച് ഡൽഹിക്ക് മികച്ചൊരു അടിത്തറ നൽകി.
എന്നാൽ മദ്ധ്യനിര അവസരത്തിനൊത്ത് ഉയരാതിരുന്നതതോടെ ഡൽഹി മദ്ധ്യഓവറുകളിൽ പതറി. ഷായ് ഹോപ് (1),അക്സർ പട്ടേൽ(15), ക്യാപ്റ്റൻ പന്ത് (15) എന്നിവർ പെട്ടെന്ന് പുറത്തായി. ഡൽഹിയുടെ കൈയിലായിരുന്ന മത്സരത്തിന്റെ കടിഞ്ഞാൺ അശ്വിനാണ് രാജസ്ഥാന് തിരികെ നൽകിയത്. നാലോവറിൽ 24 റൺസ് വഴങ്ങി 3 വിക്കറ്റാണ് വെറ്ററൻ താരം പിഴുതത്.
എന്നാൽ സ്റ്റബ്സും ഗുലാബ്ദിൻ നായിബും ക്രീസിൽ ഒന്നിച്ചതോടെ ഡൽഹി നിയന്ത്രണം ഏറ്റെടുത്തു. ഇരുവരും ചേർന്ന് 29 പന്തിൽ 45 റൺസ് അടിച്ചെടുത്തു. സ്റ്റബ്സ് (20 പന്തിൽ 41), ഗുലാബ്ദിൻ (19) എന്നിവർ പുറത്തായതോടെ സ്കോറിംഗിന്റെ വേഗം കുറഞ്ഞു. റാസിഖ്(9) റണ്ണൗട്ടായി കുൽദീപ്(5) പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗിൽ നാലു റൺസെടുത്ത ജയ്സ്വാളിന്റെ വിക്കറ്റാണ് രാജസ്ഥാന് ആദ്യം നഷ്ടമായത്. എന്നാൽ നായകൻ സഞ്ജുവും ബട്ലറും ചേർന്ന് സ്കോർ ബോർഡ് മുന്നോട്ട് ചലിപ്പിച്ചു. പവർ പ്ലേയുടെ അവസാന ഓവറിൽ 19 റൺസെടുത്ത ബട്ലറെ പുറത്താക്കി അക്സർ ഡൽഹിക്ക് ബ്രേക്ക് ത്രൂ നൽകി. എന്നാൽ സഞ്ജു സാംസൺ 20 പന്തിൽ 44 റൺസുമായി തകർത്തടിച്ചതോടെ സ്കോർ ബോർഡ് കുതിച്ചു. 14 റൺസുമായി നായകന് കൂട്ടായി പരാഗ് ആണ് ക്രീസിൽ. 9 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 86 റൺസ് എന്ന നിലയിലാണ് ആതിഥേയർ.