പാലക്കാട്: ആരോഗ്യ പ്രവർത്തകരിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് കൊറോണ പോസിറ്റീവായ ചിലരിൽ അസാധാരണ ലക്ഷണങ്ങൾ. മസ്തിഷ്ക ജ്വരം, പക്ഷാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് ചികിത്സ തേടിയെത്തിയവർക്ക് രോഗബാധ സ്ഥിരീകരിച്ചതാണ് ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാക്കുന്നത്. പാലക്കാട് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി ചികിത്സ തേടിയ മൂന്ന് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഇത്തരം ലക്ഷണങ്ങളോടെ കൊറോണ സ്ഥിരീകരിക്കുന്ന അപൂർവ്വം കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇവർക്ക് മസ്തിഷ്ക ജ്വരത്തിന് മറ്റ് കാരണങ്ങളില്ലെന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കൊറോണ ചികിത്സയ്ക്കിടെ രോഗിയുടെ കാലുകൾ തളർന്ന സംഭവവും ഉണ്ടായി. ഇയാൾ ഇപ്പോൾ വിദഗ്ധ ചികിത്സയിലാണ്.
ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്ക് ചികിത്സ തേടുന്നവരിലും കുഴഞ്ഞു വീണു മരിക്കുന്നവരിലും കൊറോണ സ്ഥിരീകരിക്കുന്നു. ഇത്തരം കേസുകളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധനയും ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
പനി, ജലദോഷം, തൊണ്ടവേദന, ശ്വാസതടസം, ഛർദ്ദി രുചിയും മണവും അനുഭവപ്പെടാതിരിക്കൽ എന്നിവയാണ് കൊറോണയുടെ രോഗലക്ഷണങ്ങളായി നിർവ്വചിക്കപ്പെട്ടിരിക്കുന്നത്. രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ അസാധാരണ ലക്ഷണങ്ങളും കൊറോണ ആയേക്കുമോയെന്ന സാധ്യത സൂക്ഷ്മമമായി നിരീക്ഷിക്കുകയാണ് ആരോഗ്യ പ്രവർത്തകർ.
Comments