ചെന്നൈ : ഗോപിനാഥം കുസെ മുനിസ്വാമി വീരഭദ്ര ഗൗണ്ടർ ഈ പേര് പറഞ്ഞാൽ ആർക്കും പെട്ടെന്ന് മനസിലായെന്ന് വരില്ല . എന്നാൽ വീരപ്പൻ എന്ന് കേട്ടാൽ ആദ്യം ആ കൊമ്പൻ മീശയാകും മനസിലേക്ക് ഓടി വരിക . 21 വർഷം പൊലീസ് ഉദ്യോഗസ്ഥരെയും കൊമ്പനാനകളെയും അറപ്പില്ലാതെ കൊന്നുതള്ളിയ വീരപ്പന്റെ ശവകുടീരത്തിൽ പുഷ്പാർച്ചനയുമായി ഇന്ന് എത്തിയത് നൂറോളം പേരാണ് . അനുഗ്രഹമുള്ള മായാജാലക്കാരൻ എന്നാണ് വലിയ ഒരു വിഭാഗം വീരപ്പനെ വിശേഷിപ്പിക്കുന്നത്.
കൊറോണക്കിടയിലും നൂറിലേറെ പേരാണ് വീരപ്പൻ മരണപ്പെട്ട ദിനമായ ഇന്ന് ആദരമർപ്പിക്കാൻ എത്തിയത്. പൂക്കളും മാലകളും കൊണ്ട് ശവകുടീരം നിറഞ്ഞു. ചിലർ നിറകണ്ണുകളോടെ പ്രാർഥിച്ചു. വീരപ്പന്റെ കുടുംബവും എല്ലാ വർഷവും ആദരമർപ്പിക്കാൻ ഇവിടെ എത്താറുണ്ട്. ഇത്തവണ വരുന്നവരുടെ പേരും ഫോൺനമ്പറും മേൽവിലാസവും എഴുതി വാങ്ങാൻ പൊലീസ് ഉദ്യോഗസ്ഥരും എത്തിയിരുന്നു.
വീരപ്പന്റെ ഫോട്ടോയിൽ മാല ചാർത്തി, ദീപം തെളിയിച്ച്, ശവകുടീരം പൂക്കളും മാലകളും കൊണ്ട് അലങ്കരിച്ചാണ് വീരപ്പൻ കൊല്ലപ്പെട്ട ദിനം ഒരു ജനത കൊണ്ടാടുന്നത് . സ്മൃതി മണ്ഡപമൊന്നുമില്ലെങ്കിലും വീരപ്പനെ സംസ്കരിച്ച സ്ഥലം ഇഷ്ടിക കൊണ്ട് വേർതിരിച്ചിട്ടുണ്ട്.
2004 ഒക്ടോബർ 18 നാണ് വീരപ്പൻ കൊല്ലപ്പെട്ടത് . 2002 വരെ 138 പേരെ കൊന്നു കൊള്ളയടിച്ചു. ഇതിൽ 31 പേർ പൊലീസുകാർ. 2000 ആനകളെ കൊന്നു കൊമ്പെടുത്തു, 12 കോടി രൂപയുടെ ആനക്കൊമ്പുകൾ, 400 കോടി രൂപ വിലവരുന്ന ചന്ദനത്തടികൾ വെട്ടി വിറ്റു, എകെ 47 അടക്കമുള്ള തോക്കുകളുടെ ശേഖരമുണ്ടാക്കി എന്നിങ്ങനെയാണ് കണക്ക് . എന്നാൽ അവ എവിടെയാണെന്ന് കണ്ടെത്താൻ ആർക്കും കഴിഞ്ഞിട്ടില്ല .















