തിരുവനന്തപുരം : ഇടത് അനുഭാവമുളള സർക്കാർ ജീവനക്കാർ പരമാവധി പണം തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പിരിച്ചുനൽകണമെന്ന് സിപിഎം നിർദേശം. 15 കോടി രൂപയാണ് വിഹിതം നിശ്ചയിച്ചത്. 5000 മുതൽ 20,000 രൂപവരെയാണ് ഒരംഗത്തിൽനിന്ന് ഈടാക്കുന്നത്. ഗസറ്റഡ് ഓഫീസർമാർ പരമാവധി തുക നൽകണം. അംഗങ്ങൾ കുറഞ്ഞ മലപ്പുറം പോലുളള ജില്ലകളിൽ വ്യക്തിഗത വിഹിതം കൂടുതലാണ്.
സിപിഎം ഇതര പാർട്ടിയിലുളളവരും സർവീസ് സംഘടന എന്നനിലയിൽ ഇടതുയൂണിയനുകളിൽ അംഗമായിട്ടുണ്ട്. അവർക്കും പിരിവ് ബാധകമാണ്. പാർട്ടി അംഗങ്ങൾ കൂടുതൽ വിഹിതം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ തീരുമാനം മുന്നിൽ കണ്ടാണ് രണ്ടാംഘട്ടത്തിലും ശമ്പളം പിടിക്കാനുളള ധനവകുപ്പിന്റെ തീരുമാനം മാറ്റിവയ്ക്കാൻ സിപിഎം ആവശ്യപ്പെട്ടത്.
സർവീസ് സംഘടനാ പ്രതിനിധികളും സിപിഎം നേതാക്കളുമടങ്ങുന്ന പാർട്ടി ഫ്രാക്ഷനിലാണ് പാർട്ടി ഈ നിർദേശം മുന്നോട്ട് വച്ചത് . നിലവിലെ സാമ്പത്തിക അവസ്ഥ കണക്കിലെടുത്ത് പൊതുജനങ്ങളിൽനിന്ന് കൂടുതൽ പിരിവുപറ്റില്ല. മാത്രമല്ല ജനങ്ങൾ സിപിഎമ്മിനൊപ്പം നിൽക്കുമെന്നും ഉറപ്പില്ല . ഈ കുറവ് സർവീസ് സംഘടനകൾവഴി നികത്താനാണ് പാർട്ടി തീരുമാനം.
എൻ.ജി.ഒ യൂണിയൻ, കെ.ജി.ഒ.എ, കെ.എസ്.ടി.എ. തുടങ്ങിയ ഇടതുസംഘടനകൾക്കാണ് സിപിഎം നിർദേശം നൽകിയിരിക്കുന്നത്. അതേസമയം സാലറി കട്ടിന്റെ ആഘാതം വിട്ടുമാറും മുമ്പേ നടത്തുന്ന ഫണ്ടുപിരിവിൽ ജീവനക്കാരിൽ പ്രതിഷേധമുണ്ട്.
Comments