കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഇന്ന് 56 -ാം പിറന്നാൾ. ഭാരതത്തിന്റെ ഏറ്റവും കരുത്തനായ ആഭ്യന്തര മന്ത്രിയാണ് അമിത്ഷാ എന്ന വിശേഷണത്തിന് ഒട്ടും അതിശയോക്തിയില്ല. ഭീകരതയ്‌ക്കെതിരെ വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാടുകൾ , വിഘടന വാദികൾക്കെതിരെ ശക്തമായ നിയമ നടപടികൾ ഇങ്ങനെ നീളുന്നു ആ പോരാട്ട വീര്യം.
1964 ഒക്ടോബർ 22 നാണ് അമിത് ഷായുടെ ജനനം. ചെറിയ പ്രായത്തിൽ തന്നെ അദ്ദേഹം രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രവർത്തകനായി. രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ വിദ്യാർത്ഥി സംഘടനയായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിലൂടെയാണ് അമിത്ഷാ രാഷ്‌ട്രീയ പ്രവർത്തനത്തിലേക്ക് കാലെടുത്തുവെയ്‌ക്കുന്നത്. പിന്നീട് 1986 ൽ ഭാരതീയ ജനതാ പാർട്ടി അംഗമായി.
ബിജെപിയുടെ യുവജന വിഭാഗമായ ഭാരതീയ ജനതാ യുവ മോർച്ചയുടെ സജീവ പ്രവർത്തകനായിരുന്നു അമിത്ഷാ. 1998 ലെ പൊതു തെരഞ്ഞെടുപ്പിൽ എൽ കെ അദ്വാനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുൻനിരയിൽ നിന്നതും അമിത് ഷാ തന്നെയായിരുന്നു. ബിജെപിയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹം സാധാരണക്കാരുടെ ഇടയിലേക്കിറങ്ങിയാണ് എന്നും പ്രവർത്തിച്ചിരുന്നത്.
1997 ലെ ഉപതെരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തുന്നത്. പിന്നീട് 1998, 2002, 2007 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഗുജറാത്തിലെ സാകേജ് നിയോജകമണ്ഡലത്തിൽ നിന്നും ജയിച്ച് അദ്ദേഹം നിയമസഭാംഗമായി. ഇക്കാലയളവിൽ തന്നെ അമിത്ഷാ എന്ന പേര് രാഷ്‌ട്രീയ ഭാരതം കേട്ടു തുടങ്ങി. പിന്നീട് ബിജെപിയുടെ ഏറ്റവും ശക്തനായ നേതാവിലേക്കുള്ള പ്രയാണമായിരുന്നു.
2002 ഗുജറാത്തിലെ മോദി മന്ത്രിസഭയിൽ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി അമിത് ഷാ സത്യപ്രതിജ്ഞ ചെയ്തു. ഒരു കാലയളവിൽ 12 വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. 2014 ൽ അദ്ദേഹം പാർട്ടി ദേശീയ അദ്ധ്യക്ഷനായി. പല സംസ്ഥാനങ്ങളിലും ബിജെപിയ്‌ക്ക് മുന്നേറ്റമുണ്ടാക്കാനും പാർട്ടിയെ അധികാരത്തിലെത്തിക്കാനും അദ്ദേഹം മുൻനിരയിൽ നിന്നും പ്രവർത്തിച്ചു. അമിത്ഷാ എന്ന രാഷ്‌ട്രീയ തന്ത്രജ്ഞന്റെ കഴിവുകളായിരുന്നു ഒന്നാം മോദിസർക്കാറിനെ ഭരണത്തിലേറ്റാൻ മുന്നിൽ നിന്നും പിന്നിൽ നിന്നും നയിച്ചതെന്നത് രാഷ്‌ട്രീയ എതിരാളികൾ പോലും അറിയാം.
2019 മേയ് 30-ന് ആണ് അദ്ദേഹം ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായി ചുമതലയേൽക്കുന്നത്. ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്നും അഞ്ചുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചാണ് അദ്ദേഹം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെ ശക്തിപ്പെടുത്താനായാണ് അദ്ദേഹം എന്നും പരിശ്രമിച്ചത്. ജമ്മു കശ്മീരിന്റെ അമിതാധികാരം എടുത്തു കളഞ്ഞതും, എൻഐഎ നിയമത്തിലെ ഭേദഗതിയും പൗരത്വനിയമ ഭേദഗതിയും, അമിത്ഷാ എന്ന ആഭ്യന്തര മന്ത്രിയുടെ ഇച്ഛാശക്തിയുടെ പ്രതീകമായി ചരിത്രം രേഖപ്പെടുത്തും.
ഭാരതത്തിന്റെ ശക്തമായ ആഭ്യന്തരമന്ത്രിയ്‌ക്ക് കരുത്തുറ്റ നേതാവിന് ജനം ടീവിയുടെ പിറന്നാൾ ആശംസകൾ.
Comments