ന്യൂഡൽഹി: സ്വർണക്കടത്ത് കേസിൽ നിർണായകമായ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ.ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തതൊടെയാണ് മുരളീധരന്റെ പ്രതികരണം.
നേരിട്ട് ഈ സംഭവത്തിൽ പങ്കാളികളായിട്ടുളളവരിൽ നിന്ന് ശിവശങ്കറിലേക്ക് വരെ അന്വേഷണം എത്തി. ഇതുമായി ബന്ധപ്പെട്ട കൂടുതൽ ഉന്നതരിലേക്ക് അന്വേഷണം എത്തുന്നതിന്റെ തുടക്കമായിട്ടാണ് ശിവശങ്കറിന്റെ കസ്റ്റഡിയെ കാണുന്നതെന്നും മുരളീധരൻ പറഞ്ഞു
കേരള സർക്കാരിന്റെയും സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും എല്ലാം അതിശക്തമായ പ്രതിരോധത്തെയും അന്വേഷണ ഏജൻസികൾ തകർത്തു. കേസിന്റെ തെളിവുകൾ നശിപ്പിക്കാനും അട്ടിമറിക്കാനുമുളള ശ്രമങ്ങളെ ചെറുത്തുതോൽപിച്ചുകൊണ്ട് അന്വേഷണ ഏജൻസികൾ നിർണായകമായ ഒരു ഘട്ടത്തിലെത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ നാണക്കേടിലേക്ക് കാര്യങ്ങൾ നീങ്ങുന്നതിന് മുമ്പ് മുഖ്യമന്ത്രി രാജിവെച്ചൊഴിയുന്നതാണ് പാർട്ടിക്കും സർക്കാരിനും കേരളത്തിനും നല്ലത്. അന്വേഷണം ശിവശങ്കറിൽ മാത്രം ഒതുങ്ങിനിൽക്കുന്ന കാര്യമാണെന്ന് ബി.ജെ.പി. കരുതുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.
Comments