ബംഗളൂരു: ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കാണാൻ സഹോദരൻ ബിനോയ് കോടിയേരി കർണാടക ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ ഓക്കയുടെ വസതിയിലെത്തി.ഇഡി ഓഫിസിൽ ബിനീഷിനെ കാണാൻ അനുമതി കിട്ടാതിരുന്നതിനെ തുടർന്നാണ് രാത്രിതന്നെ ചീഫ് ജസ്ററ്സിനെയും കാണാൻ ബിനോയ് പോയത്. എന്നാൽ ഹർജി ഇന്നു കോടതിയിൽ സമർപ്പിക്കാൻ നിർദേശിച്ച് സുരക്ഷാ ജീവനക്കാർ ബിനോയിയെ മടക്കിയയച്ചു.
അഭിഭാഷകനൊപ്പം ബംഗളൂരുവിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിയ ബിനോയ്ക്ക് അധികൃതർ ബിനീഷിനെ കാണാൻ അനുമതി നൽകിയിരുന്നില്ല.ഇന്നലെ വൈകിട്ട് 5.15 നു 2 അഭിഭാഷകർക്കും 3 സുഹൃത്തുക്കൾക്കും ഒപ്പമാണു ബിനോയ് ഇഡി ഓഫിസിലെത്തിയത്. അര മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് ഉദ്യോഗസ്ഥരോടു സംസാരിക്കാനായത്.
ജാമ്യാപേക്ഷയിലും മറ്റും ബിനീഷിന്റെ ഒപ്പുവയ്പിക്കാനുണ്ടെന്നു പറഞ്ഞെങ്കിലും ചോദ്യം ചെയ്യുന്നതിനിടെ കൂടിക്കാഴ്ച അനുവദിക്കാനാവില്ലെന്ന് മുതിർന്ന ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇഡി അധികൃതര്‍ ലോക്കല്‍ പോലീസിനെ വിളിച്ചുവരുത്തിയതോടെ ബിനീഷിനെ കാണാന്‍ കഴിയാതെ ബിനോയ് മടങ്ങുകയായിരുന്നു.
തിങ്കളാഴ്ച കോടതി പരിസരത്തുവച്ച് ബിനീഷിനെ കാണാന്‍ അവസരം ലഭിക്കുമെന്ന് ഇഡി അധികൃതര്‍ ബിനോയിയെ അറിയിച്ചതായാണ് സൂചന. ബംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ നാല് ദിവസത്തെ കസ്റ്റഡിയിലാണ് വിട്ടിരിക്കുന്നത്. ഈ നാല് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും അടുത്ത ബന്ധുക്കൾക്ക് ഉൾപ്പെടെ ബിനീഷിനെ കാണാൻ അനുമതി ലഭിക്കുക.
Comments