ന്യൂഡൽഹി: അട്ടാരി അതിർത്തിയിൽ 700 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ കേസിൽ മുഖ്യപ്രതിയെ എൻഐഎ അറസ്റ്റ് ചെയ്തു. ഡൽഹിയിലെ ദര്യഗഞ്ച് പരിസരത്ത് വെച്ചാണ് ചാച്ച എന്നറിയപ്പെടുന്ന അത്തർ സയീദിനെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
ഇന്ത്യയിൽ നിന്നും അഫ്ഗാനിലേക്കും യുഎഇയിലേക്കും മയക്കുമരുന്ന് എത്തിക്കുന്ന ശ്രംഖലയുടെ പ്രധാന കണ്ണിയാണ് അത്തർ സയീദെന്ന് എൻഐഎ കണ്ടെത്തി.
ലഹരി വിൽപ്പനയിലൂടെ സമ്പാദിക്കുന്ന പണം കൈകാര്യം ചെയ്യുന്ന ഹവാല സംഘം പ്രവർത്തിച്ചത് സയീദിന്റെ നിയന്ത്രണത്തിലായിരുന്നു. ഹവാല ഇടപാടിലൂടെ
ഇയാൾ തുക വിദേശത്തുള്ള മറ്റ് പ്രതികൾക്ക് എത്തിച്ചതും സയിദായിരുന്നു.
2022 ഏപ്രിലിലാണ് 700 കോടി രൂപ വിലമതിക്കുന്ന 102.784 കിലോ ഹെറോയിൻ ഇന്ത്യ-പാക്ക് അതിർത്തിയായ അട്ടാരിയിൽ നിന്ന് ഇന്ത്യൻ കസ്റ്റംസ് പിടികൂടിയത്. ചരക്കിനുള്ളിൽ ഒളിപ്പിച്ചായിരുന്നു ലഹരി കടത്ത്. ഇതുമായി ബന്ധപ്പെട്ട് കിടക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റിനെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.