തിരുവനന്തപുരം: ‘ബലാത്സംഗത്തിന് ഇരയായ ആത്മാഭിമാനമുള്ള സ്ത്രീകൾ മരിക്കും, അല്ലെങ്കിൽ പിന്നെ അത് ഉണ്ടാകാതെ നോക്കണ’മെന്ന മുല്ലപ്പള്ളിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ. സ്ത്രീകളുടെ മാനാഭിമാനങ്ങൾ കാത്ത് സൂക്ഷിക്കാൻ കേരള സമൂഹത്തിന് ബാധ്യത ഇല്ലേയെന്നും സ്ത്രീകൾക്ക് വിധി എഴുതാൻ ഇദ്ദേഹം ആരാണെന്നും ജോസഫൈൻ പറഞ്ഞു.
മുല്ലപ്പള്ളിയുടെ പരാമർശത്തിൽ നടപടിയെടുക്കുമെന്നും രാഷ്‌ട്രീയ നേതാക്കൾ സ്ത്രീകൾക്കെതിരെയുള്ള മോശം പരാമർശങ്ങൾ അവസാനിപ്പിക്കണമെന്നും ജോസഫൈൻ വ്യക്തമാക്കി.
‘മുല്ലപ്പള്ളി രണ്ടാം തവണയാണ് ഇത്തരത്തിൽ സ്ത്രീ വിരുദ്ധ പരാമർശം നടത്തുന്നത്. സ്ത്രീകൾക്ക് നേരെ നടക്കുന്ന ഏറ്റവും മോശം ആക്രമണമാണ് ബലാത്സംഗം. ബലാത്സംഗത്തിന് വിധേയയായ സ്ത്രീ മാനാഭിമാനമുള്ളവളാണെങ്കിൽ മരിക്കണം, ഇല്ലെങ്കിൽ ഇനി ഉണ്ടാകാതെ നോക്കണമെന്ന മുല്ലപ്പള്ളിയുടെ ഉപദേശത്തെ നിഷ്‌കരുണം തള്ളിക്കളയണം.
സ്ത്രീകൾക്കെതിരായ ഇത്തരത്തിലുള്ള പരാമർശങ്ങൾ ആവർത്തിക്കാതിരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്. സ്ത്രീകളുടെ മാനാഭിമാനങ്ങൾ കാത്ത് സൂക്ഷിക്കാൻ കേരള സമൂഹത്തിന് ബാധ്യത ഇല്ലേ? അക്രമത്തിന് വിധേയരായവർ ആത്മഹത്യ ചെയ്യണമെന്നാണ് പറയുന്നത്. സ്ത്രീകൾക്ക് വിധി എഴുതാൻ ഇദ്ദേഹം ആരാണ്’ ജോസഫൈൻ ചോദിച്ചു.















