തിരുവനന്തപുരം; ലഹരിക്കടത്ത് കേസിൽ പ്രതിയായ ബിനീഷിന്റെ വീട്ടിൽ ഇഡി നടത്തിയ പരിശോധന പൂർത്തിയായി. പരിശോധന പൂർത്തിയാക്കി ഇഡി സംഘം രാവിലെ മടങ്ങുകയും ചെയ്തു. എന്നാൽ ഇഡി സംഘം മടങ്ങിയതോടെ മാദ്ധ്യമങ്ങൾക്കു മുൻപിൽ ബിനീഷിന്റെ ഭാര്യ പൊട്ടിക്കരഞ്ഞു. ബിനീഷ് ഒരു ഡോണല്ല, കുറച്ച് ഫ്രണ്ട്സ് ഉണ്ടെന്ന് മാത്രമാണ് എനിക്ക് മാദ്ധ്യമങ്ങളോട് പറയാനുള്ളത്. ബിനീഷ് ഒരു സാധാരണ മനുഷ്യനാണെന്നും രണ്ടു മക്കളുടെ അച്ഛനാണെന്നും പറഞ്ഞായിരുന്നു ഭാര്യ മാദ്ധ്യമങ്ങൾക്ക് മുൻപിൽ കരഞ്ഞത്.
എന്നാൽ വീട്ടിൽ നിന്ന് രേഖകൾ പിടിച്ചെടുത്തതോടെയാണ് ബിനീഷിന്റെ വീട്ടുകാരും ഇഡി ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായത് .രേഖകൾ പിടിച്ചെടുത്ത മഹസറിൽ ഒപ്പുവെയ്ക്കാൻ ബിനീഷിന്റെ ഭാര്യയും ബന്ധുക്കളും തയ്യാറായില്ല.
ഇതോടെ ഇഡിയ്ക്കെതിരെ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. കുഞ്ഞിന്റെ അവകാശങ്ങൾ ലംഘിച്ചെന്നും ഭാര്യയെ മാനസികമായി പീഡിപ്പിച്ചെന്നുമാണ് ബന്ധുക്കൾ പരാതി നൽകിയത്. ഇതു സംബന്ധിച്ച് പൂജപ്പുര പോലീസിൽ ബന്ധുക്കൾ പരാതി നൽകി. കുഞ്ഞിനെ തടഞ്ഞുവെച്ചെന്ന് കാണിച്ച് ബാലവകാശ കമ്മീഷനും ബന്ധുക്കൾ പരാതി നൽകുകയും ചെയ്തു. ഇതേ തുടർന്ന് ബാലാവകാശ കമ്മീഷൻ കോടിയേരിയുടെ വീട്ടിലെത്തി. പരാതി ലഭിച്ചതിനെ തുടർന്ന് പൂജപ്പുര പോലീസും സ്ഥലത്തെത്തിയിരുന്നു.
Comments