തിരുവനന്തപുരം: കോൺഗ്രസ് നുണ പ്രചാരണങ്ങളാണ് നടത്തുന്നതെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. കള്ളങ്ങളെ കേന്ദ്രീകരിച്ച് മാത്രമാണ് കോൺഗ്രസ് പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സംവരണം റദ്ദാക്കിയെന്ന് പറയുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വ്യാജ വീഡിയോക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
കോൺഗ്രസിന്റെ കള്ളപ്രചാരണങ്ങൾക്ക് രാഹുൽ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ നേതൃത്വം നൽകുന്നു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും കോൺഗ്രസ് പ്രചാരണം നടത്തിയത് കള്ളങ്ങളെ കേന്ദ്രീകരിച്ച് മാത്രമാണ്. ഞങ്ങൾ സംസാരിച്ചത് കഴിഞ്ഞ പത്ത് വർഷം മോദി സർക്കാർ ചെയ്ത വികസനങ്ങളെ കുറിച്ചാണ്. എന്നാൽ ഒരു സംവാദത്തിന് പോലും വരാതെ കോൺഗ്രസ് വ്യാജ പ്രചാരണം നടത്തുന്നു.
ബിജെപി അധികാരത്തിലെത്തിയാൽ ഭരണഘടന മാറ്റിയെഴുതും എന്ന് പറയുന്നു. അത് സംബന്ധിച്ച് പരാതിയും തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേക മതവിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ അവർ കള്ളപ്രചാരണങ്ങൾ നടത്തുന്നു. ഇത് ക്രമിനൽ കുറ്റമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ രാജീവ് ചന്ദ്രശേഖറും സുധാൻഷു ത്രിവേദിയും അടക്കമുള്ള നേതാക്കളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി കൈമാറിയത്.