കേവലം രണ്ടായിരത്തോളം ജീവനക്കാർ മാത്രം, കേൾക്കുമ്പോൾ നിസാരമായി തോന്നാം ,എന്നാൽ കേരളം ഭരിക്കുന്ന പിണറായി സർക്കാരിന്റെ ചങ്കിടിപ്പേറ്റുന്ന എൻഫോഴ്സ്മെന്റിന്റെ അധികാരങ്ങൾ അത്രയ്ക്ക് ലഘുവല്ല .
കേന്ദ്ര റവന്യൂ ഡിപ്പാർട്ട്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന ഇ ഡിയ്ക്ക് രാജ്യത്തെവിടെയും പരിശോധന നടത്താൻ അധികാരമുണ്ട് അന്വേഷണ ഉദ്യോഗസ്ഥൻ നൽകുന്ന മെമ്മോയുടെ അടിസ്ഥാനത്തിലാണ് ഈ പരിശോധന . കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം, വിദേശ നാണ്യ വിനിമയച്ചട്ട നിയമം എന്നിവയുമായി ബന്ധപ്പെട്ട കേസുകളില്‍ ഇടപെടാനും അന്വേഷണം നടത്താനും സാധിക്കുന്ന തരത്തിലാണ് ഇഡിയുടെ പ്രവര്‍ത്തനം
70 ശതമാനം ജീവനക്കാരും കസ്റ്റംസ്, സെൻട്രൽ എക്സൈസ്, ഇൻകംടാക്സ്, പോലീസ് തുടങ്ങിയ ഡിപ്പാർട്ടുമെന്റിൽ നിന്നും ഡെപ്യൂട്ടേഷനിൽ ഉള്ള ഉദ്യോഗസ്ഥരാണ് . അസി. എൻഫോഴ്സ്മെന്റ് ഓഫീസറെ മാത്രമാണ് നേരിട്ട് നിയമിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം ഇഡിയ്ക്ക് സ്വത്തുക്കൾ പോലും കണ്ടുകെട്ടാം . പിന്നീട് ഇവ തിരികെ കിട്ടണമെങ്കിൽ ഏറെ കടമ്പകൾ കടക്കേണ്ടി വരും . പി.എം.എൽ.എ. സെക്ഷൻ 50 പ്രകാരം ഇ.ഡി.നോട്ടീസ് നൽകിയാൽ മൊഴി നൽകാനായി ആരും പറയുന്ന സ്ഥലത്ത് ഹാജരാകണം. മറിച്ചായാൽ പി.എം.എൽ.എ. സെക്ഷൻ 19 പ്രകാരം അറസ്റ്റ് ചെയ്യാനുള്ള അധികാരവും ഇഡിയ്ക്ക് ഉണ്ട്.
പരിശോധന രാത്രിവൈകി നീണ്ടാലും നിയമപരമായി ചോദ്യംചെയ്യാൻ കഴിയില്ല. സ്ത്രീകൾ ഉള്ളിടത്ത് പകലേ പരിശോധന ആരംഭിക്കാൻ കഴിയൂ. എന്നാൽ, വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ രാത്രിയിലും സ്ത്രീകൾ ഉള്ളിടത്തും പരിശോധന തുടരാം.സെർച്ച് മെമ്മോ വീട്ടുകാർ ഒപ്പിട്ട് നൽകണം. അതിന് തയ്യാറാകാതെ എതിർപ്പ് അറിയിച്ചാൽ ബലമായി പരിശോധന നടത്താം
ആവശ്യപ്പെട്ടാൽ പോലീസ് , കസ്റ്റംസ് എന്നിവ അടക്കം ഏത് അന്വേഷണ ഏജൻസിയും ഇ ഡിയുമായി സഹകരിക്കേണ്ടി വരും .പരാതിലഭിച്ചാൽ പോലീസിന് ഇഡിയ്ക്ക് നോട്ടീസ് നൽകാം. പക്ഷേ, അതിലും കാര്യമില്ല. ജോലിയുടെ ഭാഗമായ നടപടിയാണെന്നതിനാൽത്തന്നെ ഇക്കാര്യത്തിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കാനാകില്ല.
Comments