കൊച്ചി : കോതമംഗലം പള്ളി ഏറ്റെടുക്കൽ കേസിൽ എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസിനെതിരെ ഹൈക്കോടതി. എസ് സുഹാസ് കളക്ടര്‍ സ്ഥാനത്തിരിക്കാൻ അർഹനല്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. കോടതി ഉത്തരവുണ്ടായിട്ടും പള്ളി ഏറ്റെടുക്കാൻ തയ്യാറാകാത്ത സന്ദർഭത്തിലാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം.
കോടതി വിധി നടപ്പാക്കാത്തത് രാഷ്ട്രീയ ഇടപെടൽ ആണെന്ന് സംശയിക്കുന്നു. കളക്ടർ കോടതിയെ കബളിപ്പിക്കുകയാണെന്നും, കളക്ടറോടുള്ള വിശ്വാസം നഷ്ടമായെന്നും കോടതി പറഞ്ഞു. പള്ളി കൊറോണ സെന്റർ ആക്കിയത് കോടതി ഉത്തരവ് നടപ്പാക്കാതിരിക്കാൻ ആണോ എന്ന് പരിശോധിക്കണമെന്നും കോടതി പറഞ്ഞു.
പള്ളിത്തർക്ക വിഷയത്തിൽ അഭിഭാഷക കമ്മിഷനെ നിയോഗിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ശുപാർശ കോടതി തള്ളി. അതെസമയം പള്ളി ഏറ്റെടുക്കാൻ കേന്ദ്ര സേനയെ നിയോഗിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ കോടതിയിൽ നിലപാട് അറിയിച്ചു. പള്ളി ഏറ്റെടുക്കൽ കേസിൽ വിധി നാളെ പറയുമെന്ന് കോടതി വ്യക്തമാക്കി.
Comments