ദുബായ് : ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ ഒറു സീസണിന് കൂടി തിരശീല വീഴുകയാണ്. പ്ലേഓഫീലെത്തിയില്ലെങ്കിലും റൺവേട്ടക്കാരുടെ പട്ടികയിൽ പഞ്ചാബ് നായകൻ കെഎൽ രാഹുലാണ് മുന്നിൽ. വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഡൽഹിയുടെ റബാദയാണ് മുന്നിൽ. ഫൈനലിൽ ശിഖർ ധവാൻ ഫോമാവത്തതിന് രാഹുലിന് ഓറഞ്ച് ക്യാപ്പ് ലഭിക്കാൻ സഹായകമായി. ബൂമ്രയ്‌ക്ക് വിക്കറ്റ് ലഭിക്കാതിരുന്നത് റബാദയ്‌ക്കും ഗുണമായി.
ഓറഞ്ച് ക്യാപ്പ് പട്ടികയില്‍ രാഹുല്‍ 670 റണ്‍സ് നേടിയാണ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 14 ഇന്നിങ്‌സുകളില്‍ നിന്നാണ് താരം 670 റണ്‍സ് നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറികളും പെടും. രണ്ടാം സ്ഥാനത്തുള്ള ധവാന്റെ സമ്പാദ്യം 17 മത്സരങ്ങളിൽ നിന്ന് 618 റൺസാണ്. 548 റൺസുമായി ഹൈദരാബാദിന്റെ ഡേവിഡ് വാർണർ മൂന്നും 519 റൺസുമായി ഡൽഹി നായകൻ ശ്രേയസ് അയ്യർ നാലും സ്ഥാനങ്ങളിലുണ്ട്. പിന്നീടുള്ള മൂന്ന് സ്ഥാനങ്ങളിലും മുംബൈ താരങ്ങളാണ്. 516 റൺസുമായി ഇഷൻ കിഷൻ അഞ്ചും 503 റൺസുമായി ക്വിന്റൺ ഡികോക്ക് ആറും 480 റൺസുമായി സൂര്യകുമാർ യാദവ് ഏറും സ്ഥാനങ്ങളിലാണ്. എട്ടാം സ്ഥാനത്ത് ആർസിബിയുടെ മലയാളി താരം ദേവ്ദത്ത് പടിക്കലാണ്. ഒൻപതാം സ്ഥാനത്ത് വിരാട് കോഹ് ലിയും പത്താം സ്ഥാനത്ത് എബി ഡിവില്ലിയേഴ്സുമെത്തി.
വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലേക്ക് വന്നാൽ കഗീസോ റബാദയും ജസ്പ്രീത് ബൂമ്രയും തമ്മിലായിരുന്നു പര്‍പ്പിള്‍ ക്യാപ്പിനുള്ള പോരാട്ടം. ഫൈനലില്‍ ഇരുവരും പന്തെടുക്കുമ്പോള്‍ ആര്‍ക്കായിരിക്കും കൂടുതല്‍ വിക്കറ്റുകളെന്ന് ആകാംക്ഷയിലായിരുന്നു ആരാധകർ. എന്നാൽ ബൂമ്രയ്‌ക്ക് വിക്കറ്റുകളൊന്നും നേടാനായില്ല. ഇത് റബാദയ്‌ക്ക് പർപ്പിൾ ക്യാപ്പ് ലഭിക്കാൻ സഹായിച്ചു. 17 മത്സരങ്ങളിൽ നിന്ന് 30 വിക്കറ്റുകളാണ് റബാദ നേടിയത്. 15 മത്സരങ്ങളിൽ നിന്ന് 27 വിക്കറ്റുകളാണ് ബൂമ്രയുടെ നേട്ടം. മൂന്നാം സ്ഥാനത്ത് 25 വിക്കറ്റുകളുമായി മുംബൈയുടെ ട്രെൻഡ് ബോൾട്ടും 22 വിക്കറ്റുരകളുമായി നാലാം സ്ഥാനത്ത് ഡൽഹിയുടെ നോർട്ജെയും 21 വിക്കറ്റുകളുമായി ആർസിബിയുടെ യൂസ് വേന്ദ്ര ചഹൽ അഞ്ചാം സ്ഥാനത്തുമാണുള്ളത്.
സീസണൽ ഏറ്റവുമധികം സിക്സറുകൾ നേടിയത് മുംബൈയുടെ ഇഷൻ കിഷനാണ്. രാജസ്ഥാന്റെ മലയാളി താരം സഞ്ജു സാംസണാണ് രണ്ടാം സ്ഥാനത്ത്. കിഷൻ 30 സിക്സറുകൾ നേടിയപ്പോൾ സഞ്ജു 26 സിക്സറുകൾ നേടി. കൂടുതൽ സെഞ്ച്വറി നേടിയത് ശിഖർ ധവാനാണ്. രണ്ട് സെഞ്ച്വറികളാണ് ധവാൻ നേടിയത്. കൂടുതൽ അർദ്ധ സെഞ്ച്വറി നേടിയത് കെഎൽ രാഹുലാണ്. 5 അർദ്ധ സെഞ്ച്വറികളാണ് രാഹുൽ നേടിയത്. ഉയർന്ന സ്കോറിനുടമായും രാഹുൽ തന്നെയാണ്. ആർസിബിക്കെതിരായ മത്സരത്തിൽ 69 പന്തിൽ നേടിയ 132 റൺസാണിത്. മികച്ച സ്ട്രൈക്ക് റേറ്റുള്ള താരം മുംബൈയുടെ കീറൺ പൊള്ളാർഡാണ്. 191.42 ആണ് പൊള്ളാർഡിന്റെ സ്ട്രൈക്ക് റേറ്റ്.
ഏറ്റവുമധികം മെയ്ഡൻ ഓവറുകളെറിഞ്ഞത് മുംബൈയുടെ ട്രെൻഡ് ബോൾട്ടും ജസ്പ്രീത് ബൂമ്രയുമാണ്. ബോൾട്ട് മൂന്നും ബൂമ്ര രണ്ടും മെയ്ഡൻ ഓവറുകളെറിഞ്ഞു. 175 വീതം ഡോട്ട് ബോളുകളെറിഞ്ഞ ജോഫ്ര ആർച്ചറും ബൂമ്രയുമാണ് ആ പട്ടികയിൽ മുന്നിലുള്ളത്. ഒരു ഇന്നിംഗ്സിൽ ഏറ്റവുമധികം ഡോട്ട് ബോളുകളെറിഞ്ഞവരുടെ പട്ടികയിൽ ഹൈദരാബാദിന്റെ റാഷിദ് ഖാനും മുംബൈയുടെ ബോൾട്ടും ബൂമ്രയും ചെന്നൈയുടെ ദീപക് ചഹറുമാണ് മുന്നിൽ. നാല് ഓവറുകളിൽ നിന്ന് 17 ഡോട്ട് ബോളുകളാണ് ഇവർ എറിഞ്ഞത്. ഒറു ഇന്നിംഗ്സിൽ ഏറ്റവുമധികം റൺസ് വിട്ടുകൊടുത്ത താരം ഹൈദരാബാദിന്റെ സിദ്ധാർത് കൗളാണ്. 4 ഓവറിൽ താരം വിട്ടുകൊടുത്തത് 64 റൺസാണ്. തൊട്ട് പിന്നിലായി 60 റൺസ് വിട്ടുകൊടുത്ത അങ്കിത് രജ്പുത്, 57 റൺസ് വിട്ടുകൊടുത്ത ആർസിബിയുടെ ഡെയ്ൽ സ്റ്റെയ്ൻ എന്നിവരും പട്ടികയിൽ മുന്നിലുണ്ട്. ഈ സീസണിൽ ആരും തന്നെ ഹാട്രിക് നേട്ടം സ്വന്തമാക്കിയില്ലെന്നതും ശ്രദ്ധേയം.















