ടെഹ്റാൻ: ക്ലാസ് മുറിയിൽ ഒച്ചയെടുത്തും ശാസിച്ചും എപ്പോഴും വിദ്യാർത്ഥികളുടെ കൂടെയായിരിക്കണമെന്ന് അതിയായി ആഗ്രഹിച്ച മറിയത്തിന്റെ ശബ്ദം ഇനി ക്ലാസ് മുറിയിൽ മുഴങ്ങില്ല. കൊറോണ ബാധിച്ച് രോഗക്കിടക്കയിൽ ആയിരിക്കുമ്പോഴും മറിയം അർബാബിയെന്ന പ്രൈമറി ടീച്ചർക്ക് തന്റെ കുട്ടികൾക്ക് അറിവ് പങ്കുവച്ച് കൊടുക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ആ ആഗ്രഹം പാതിവഴിയിലാക്കി മരണം അവരെ കവർന്നെടുത്തു.
ഇറാനിലെ വടക്കൻ ഖൊറാസൻ പ്രവശ്യയിലെ ഗാർമെ നഗരത്തിലെ സ്കൂളിൽ അധ്യാപികയായിരുന്നു മറിയം. കൊറോണ തീവ്രപരിചരണ വിഭാഗത്തിൽ തുടരുമ്പോഴും ഓൺലൈൻ ക്ലാസെടുക്കുന്ന മറിയത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ദിവസങ്ങളോളം കൊറോണ വൈറസിനോട് പോരാടിയാണ് ആ അദ്ധ്യാപിക മരണത്തിന് കീഴടങ്ങിയത്. കൊറോണയ്ക്കൊപ്പം ശ്വാസകോശ സംബന്ധമായ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു മറിയം.
കൊറോണ വൈറസ് മൂലം ഇറാനിലെ സ്കൂളുകൾ ഫെബ്രുവരിയിൽ അടച്ചിരുന്നു. കൊറോണ വൈറസിന്റെ മൂന്നാം തരംഗമാണ് ഇറാനിൽ ഇപ്പോൾ. രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ നിയന്ത്രണം കടുപ്പിക്കാൻ ഒരുങ്ങുകയാണ് ഭരണകൂടം.
Comments