ആലപ്പുഴ: ആലപ്പുഴ ആകാശവാണി നിലയത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കാനുള്ള പ്രസാർ ഭാരതിയുടെ ഉത്തരവ് പിൻവലിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇത് സംബന്ധിച്ച വിവരം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. വി മുരളീധരന്റെ ഇടപെടലിനെ തുടർന്നാണ് ഈ നടപടി. ഉത്തരവ് കണ്ടയുടൻ തന്നെ കേന്ദ്ര വാർത്താ വിതരണ, പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറുമായി മന്ത്രി ബന്ധപ്പെടുകയും പരിപാടികളോടുള്ള മലയാളികളുടെ ഗൃഹാതുരതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് ഉത്തരവ് പിൻവലിക്കാമെന്ന് ജാവ്ദേക്കർ വ്യക്തമാക്കുകയായിരുന്നുവെന്ന് വി . മുരളീധരൻ ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.
ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം
ഒരു സന്തോഷ വാർത്ത പങ്കുവയ്ക്കാനാണ് ഈ കുറിപ്പ്. ആലപ്പുഴ ആകാശവാണി നിലയത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കാനുള്ള പ്രസാർ ഭാരതിയുടെ ഉത്തരവ് കണ്ടയുടൻ ഞാൻ കേന്ദ്ര വാർത്താ വിതരണ, പ്രക്ഷേപണ വകുപ്പ് മന്ത്രി ശ്രീ. പ്രകാശ് ജാവദേക്കർ ജിയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. അന്നത്തെ ദിവസം തിരുവനന്തപുരത്ത് ക്വാറന്റീനിലായിരുന്നതിനാൽ അദ്ദേഹത്തെ നേരിട്ടു കാണാൻ കഴിഞ്ഞില്ല.
പ്രധാനമന്ത്രിയുടെ മൻ കി ബാത് ശ്രവിക്കാനും കേന്ദ്രാവിഷ്കൃത പദ്ധതികളറിയാനും മലയാളികളിൽ ഏറിയ പങ്കും ആശ്രയിക്കുന്നത് ആകാശവാണിയെയാണ്. ആകാശവാണി ആലപ്പുഴ നിലയത്തെ ആശ്രയിക്കുന്ന മത്സ്യത്തൊഴിലാളികളടക്കമുള്ള ഒരു ബൃഹദ് ശ്രോതാക്കളുടെ നിരയെക്കുറിച്ചും ആകാശവാണി പരിപാടികളോടുള്ള മലയാളികളുടെ ഗൃഹാതുരതയെക്കുറിച്ചും ജാവദേക്കർ ജിയുമായി ഇന്ന് നടത്തിയ കൂടിക്കാഴ്ചയിൽ വിശദമായി സംസാരിച്ചു. ആലപ്പുഴ നിലയത്തിൽ നിന്നുള്ള പ്രക്ഷേപണം നിർത്തലാക്കിയ ഉത്തരവ് അടിയന്തിരമായി പിൻവലിക്കാൻ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. ആകാശവാണിയുടെ മറ്റ് നിലയങ്ങൾ നവീകരിക്കാനും ആധുനികവത്കരിക്കാനുമുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും ജാവദേക്കർ ജി അറിയിച്ചു.
ഒരു സന്തോഷ വാർത്ത പങ്കുവയ്ക്കാനാണ് ഈ കുറിപ്പ്. ആലപ്പുഴ ആകാശവാണി നിലയത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കാനുള്ള പ്രസാർ…
Posted by V Muraleedharan on Wednesday, November 18, 2020
Comments