കോഴിക്കോട്: ന്യൂനപക്ഷ വികസന ധനകാര്യ കമ്മീഷനിൽ വീണ്ടും പിൻവാതിൽ നിയമനം. ജനറൽ മാനേജർ, ഡപ്യൂട്ടി ജനറൽ മാനേജർ തസ്തികയിൽ നിയമിച്ചിരിക്കുന്നത് മതിയായ യോഗ്യതകളില്ലാത്തവരെയാണ്.
ഏതാനും മാസങ്ങൾക്ക് മുൻപ് ഉത്തരവ് ഇല്ലാതെ ജനറൽ മാനേജരുടെ പോസ്റ്റ് നൽകുകയും വിവാദമായപ്പോൾ മാറ്റി നിർത്തുകയും ചെയ്ത എം കെ ഷംസുദ്ദീനാണ് പുതിയ ഡപ്യൂട്ടി ജനറൽ മാനേജർ. കോർപ്പറേഷൻ എംഡിയുടെ അടുപ്പക്കാരനായ ഷംസുദ്ദീനെ ആദ്യം ക്ലാർക്കായിട്ടാണ് നിയമിച്ചത്. എന്നാൽ നിയമനം നിയമ വിരുദ്ധമായതിനാൽ പുറത്താക്കണമെന്ന് അന്നത്തെ എംഡി ഉത്തരവിട്ടെങ്കിലും നടപ്പായില്ല.
പിന്നീട് ഉത്തരവൊന്നുമില്ലാതെ ഷംസുദ്ദീൻ ജനറൽ മാനേജരുടെ മുറിയിൽ ജോലി ചെയ്യാൻ ആരംഭിച്ചു. കണക്കുകൾ കൃത്യമാക്കാനായി പരിചയ സമ്പന്നരുടെ സേവനം തേടിയതാണെന്നും ഇരിക്കാൻ കസേരയില്ലാത്തതിനാലാണ് ജനറൽ മാനേജരുടെ മുറിയിൽ ഇരുത്തിയതെന്നുമായിരുന്നു സംഭവത്തിൽ കോർപ്പറേഷന്റെ വിശദീകരണം. എത്രയും വേഗം ഷംസുദ്ദീന്റെ സേവനം അവസാനിപ്പിക്കുമെന്നും കോർപ്പറേഷൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനിടെ ഷംസുദ്ദീന് ഡപ്യൂട്ടി ജനറൽ മാനേജരായി നിയമനം നൽകിയിരിക്കുകയാണ്.
വിജ്ഞാപനത്തിൽ പറയുന്ന യോഗ്യതകളെല്ലാം അട്ടിമറിച്ചാണ് നിയമനം നടത്തിയതെന്നാണ് ഉയരുന്ന ആക്ഷേപം. ധനകാര്യ സ്ഥാപനത്തിലെ 3 വർഷത്തെ പരിചയം അടക്കം അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം വേണമെന്നാണ് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നത്. എന്നാൽ ഷംസുദ്ദീന് വിജ്ഞാപനത്തിൽ നിഷ്കർഷിച്ചിരിക്കുന്ന അത്രയും പ്രവൃത്തിപരിചയമില്ലെന്നാണ് ആരോപണം.
ജനറൽ മാനേജർ തസ്തികയിലെ നിയമനത്തലും അട്ടിമറി നടന്നിട്ടുണ്ട്. 5 വർഷം ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് പ്രവൃത്തി പരിചയമുള്ളയാളെയാണ് ജനറൽ മാനേജരായി നിയമിക്കേണ്ടതെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പഞ്ചായത്ത് സെക്രട്ടറിയായി ജോലി ചെയ്തിരുന്നയാളെയാണ് ജനറൽ സെക്രട്ടറിയായി നിയമിച്ചത്. വ്യാപക പ്രതിഷേധമാണ് നിയമനങ്ങൾക്കെതിരെ ഉയരുന്നത്.
Comments