കൊഹിമ : കരസേന മേധാവി ജനറൽ എംഎം നരവാനെ നാഗാലാന്റിൽ. വടക്ക് കിഴക്കൻ അതിർത്തിയിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായാണ് അദ്ദേഹം ദിംപൂരിൽ എത്തിയത്. മൂന്ന് ദിവസമാണ് അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തുക.
ദിംപൂരിൽ എത്തിയ നരവാനെ ഉന്നത ഉദ്യോഗസ്ഥരുമായി ചേർന്ന് വടക്കൻ അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്തി. അസ്സം, നാഗാലാന്റ്, മണിപ്പൂർ, അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ അതിർത്തിയിലെ സൈനിക വിന്യാസത്തെക്കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു. നാഗാ സമാധാന ചർച്ചകളുടെ പുരോഗതിയും അദ്ദേഹം ആരാഞ്ഞു.
ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം നാഗാലാന്റിലെ വിവിധ സൈനിക കേന്ദ്രങ്ങളും, നാഗാലാന്റിലും മണിപ്പൂരിലുമുള്ള അസ്സം റൈഫിൽസിന്റെ ആസ്ഥാനവും സന്ദർശിച്ചു. ഗ്രാമപ്രദേശങ്ങളിൽ വിന്യസിച്ച സൈനികരുമായി സംവദിച്ച നരവാനെ മികച്ച് പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്നതിന് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.
വൈകീട്ട് നാഗാലാന്റ് ഗവർണർ ആർ എൻ രവിയുമായും, മുഖ്യമന്ത്രി നെയ്ഫ്യു റിയോയായുമായും അദ്ദേഹം സുരക്ഷാ സ്ഥിതിഗതികൾ ചർച്ച ചെയ്തു. ഇന്ത്യ- മ്യാൻമാർ അതിർത്തിയിൽ സുരക്ഷയും സമാധാനവും ഉറപ്പുവരുത്താൻ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
Comments