കോഴിക്കോട്: കോഴിക്കോട് തലക്കുളത്തൂരിൽ യു ഡി എഫ് സ്ഥാനാർത്ഥിയെ പ്രചാരണത്തിൽ നിന്ന് വിലക്കാനായി സി പി എം ആരോഗ്യ വകുപ്പ് ജീവനക്കാരെ ഉപയോഗിച്ചതായി ആരോപണം. കെ പി സി സി വൈസ് പ്രസിഡന്റ് ടി സിദ്ദിഖ് ആണ് ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്.
തലക്കുളത്തൂർ ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡ് സ്ഥാനാർത്ഥി സജിനി ദേവരാജിന് കൊറോണയെന്ന് വ്യാജ രേഖ ഉണ്ടാക്കി ക്വാറൻെയ്നിലാക്കിയെന്നാണ് ആരോപണം. തലക്കുളത്തൂർ സിഎച്ച്സിയിൽ സ്രവം ശേഖരിച്ച് കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ലാബിൽ നടത്തിയ ആർടിപിസിആർ പരിശോധനയിൽ പോസിറ്റീവ് റിപ്പോർട്ടാണ് വന്നത്. സിഎച്ച്ഒയെ സ്വാധീനിച്ച് സിപിഎം നേതൃത്വം ഉണ്ടാക്കിയതാണിതെന്നാണ് കോൺഗ്രസ് പറയുന്നത്. സ്വകാര്യ ലാബിൽ കൊറോണ സ്ഥിരീകരണത്തിനായി നടത്തിയ എല്ലാ ഫലങ്ങളും നെഗറ്റീവായതിനെ തുടർന്നാണ് ഗുരുതര ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയത്.
ആരോഗ്യപ്രവർത്തകരെ ഉപയോഗിച്ച് സി പി എം നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്നാണ് ടി സിദ്ദിഖ് ആരോപിക്കുന്നത്. പരാതിയുമായി മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനാണ് കോൺഗ്രസിന്റെ നീക്കം. കൊറോണയുടെ മറവിൽ സി പി എം പ്രവർത്തകർ തദ്ദേശ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും കോൺഗ്രസ് ആരോപിക്കുന്നു.
Comments