സിഡ്‌നി: ഇന്ത്യാ- ഓസ്‌ട്രേലിയ രണ്ടാം ഏകദിനം നാളെ സിഡ്‌നിയില്‍ത്തന്നെ അരങ്ങേറും. ഇന്ത്യ കൊറോണ കാലത്ത് പങ്കെടുക്കുന്ന ആദ്യ അന്താരാഷ്‌ട്ര ക്രിക്കറ്റാണ് ഇന്നലെ മുതൽ ആരംഭിച്ചത്. ബൗളിംഗിലും ബാറ്റിംഗിലും ഒരു പോലെയുണ്ടായ പിഴവുമൂലമാണ് ഇന്ത്യയ്‌ക്ക് ഇന്നലെ ആതിഥേയര്‍ക്ക് മുന്നില്‍ ആദ്യ മത്സരം അടിയറവെയ്‌ക്കേണ്ടി വന്നത്.
ഇതിനിടെ ഇരുപതിനായിരം കാണികള്‍ തിങ്ങിനിറഞ്ഞ സ്റ്റേഡിയം ഇന്ത്യന്‍ താരങ്ങളെ ആവേശത്തിലാക്കിയിരിക്കുകയാണ്. പരാജയത്തിനിടയിലും ഹാര്‍ദ്ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ സന്തോഷാരവം സിഡ്‌നിയില്‍ നിറഞ്ഞത് ടീം ഇന്ത്യയ്‌ക്ക് അടുത്ത മത്സരത്തില്‍ കരുത്തുകൂട്ടുമെന്നാണ് താരങ്ങള്‍ പറയുന്നത്.
ആദ്യ ഏകദിനത്തില്‍ ബാറ്റിംഗിനിറങ്ങിയ ഓസീസ് ഇന്ത്യന്‍ ബൗളിംഗിനെ പിച്ചിചീന്തി. ബാറ്റ്‌സ്മാന്‍മാരുടെ മേല്‍ ഒരു സമയത്തും ആധിപത്യം നേടാന്‍ ഇന്ത്യന്‍ നിരയ്‌ക്കായില്ല. സ്ഥിരം ബൗളര്‍മാര്‍ പരാജയപ്പെട്ടാല്‍ ബ്രേക്ത്രൂ നല്‍കാന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മികവ് ഉപയോഗിക്കണമായിരുന്നുവെന്ന വിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍ ബാറ്റിംഗില്‍ കരുത്തു കൂട്ടാനാണ് ഹാര്‍ദ്ദിക്കിനെ പന്തെറിയിക്കാതിരുന്നതെന്ന ന്യായമാണ് വിരാട് കോഹ് ലി നിരത്തുന്നത്. കോഹ് ലി, ശ്രേയസ്സ് അയ്യര്‍, രാഹുല്‍ എന്നിവര്‍ മധ്യനിരയില്‍ റണ്ണിനായി തിടുക്കം കാട്ടിയതാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയതെന്നും വിശകലനത്തില്‍ ചൂണ്ടിക്കാട്ടുന്നു.















