തിരുവനന്തപുരം : റെയ്ഡ് നടത്താൻ വിജിലൻസ് ഉദ്യോഗസ്ഥർ ശാഖകളിൽ വന്നാൽ കയറ്റരുതെന്ന് കെഎസ്എഫ്ഇയ്ക്ക് നിർദേശം നൽകി മന്ത്രി തോമസ് ഐസക് . വിവാദ റെയ്ഡിന് പിന്നാലെ ചേർന്ന കെഎസ്എഫ്ഇ ഡയറക്ടർ ബോർഡ് യോഗത്തിലായിരുന്നു നിർദേശം. ചട്ടപ്രകാരമല്ലാതെ വിജിലൻസ് ഉദ്യോഗസ്ഥർ വന്നാൽ കയറ്റരുത് . അതിന്റെ പ്രത്യാഘാതം താൻ നോക്കിക്കൊള്ളാമെന്നും തോമസ് ഐസക്ക് പറഞ്ഞു.
വിജിലൻസ് സംഘം ജീവനക്കാരെ മാനസികമായി പീഡിപ്പിച്ചെന്നും കെഎസ്എഫ്ഇ അധികൃതർ പരാതിപ്പെട്ടു. ഏതെങ്കിലും പ്രത്യേക പരാതികളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്താം . അതിന് കെഎസ്എഫ്ഇ മാനേജ്മെന്റിനെ അറിയിക്കണം. എവിടെയൊക്കെയാണ് പരിശോധന നടത്തേണ്ടതെന്നും അറിയിക്കണം.
അല്ലാതെ ശാഖകളിൽ കൂട്ടത്തോടെ വന്ന് മിന്നൽപ്പരിശോധന നടത്തേണ്ട കാര്യമില്ല. അങ്ങനെ പരിശോധനയ്ക്ക് ഏതെങ്കിലും ഉദ്യോഗസ്ഥൻ വന്നാൽ അനുവദിക്കരുത്. ഓഫീസുകളിൽ കയറ്റുകയും ചെയ്യരുത് -മന്ത്രി പറഞ്ഞു.
അതേ സമയം വിജിലൻസിനെതിരെയും ,പരോക്ഷമായി മുഖ്യമന്ത്രിയ്ക്കെതിരെയും തോമസ് ഐസക്ക് രംഗത്തെത്തിയതോടെ പാർട്ടി പ്രതിരോധത്തിലായി . റെയ്ഡ് നടത്തുകയും വിവരങ്ങൾ അനൗദ്യോഗികമായി ചോർത്തുകയും ചെയ്തത് സ്ഥാപനത്തെ അപകീർത്തിപ്പെടുത്താനാണെന്നാണ് ധനവകുപ്പിന്റെയും കെഎസ്എഫ്ഇയുടെയും വിലയിരുത്തൽ. റെയ്ഡ് നടന്നാൽ സാധാരണയായി വിജിലൻസ് പത്രക്കുറിപ്പ് ഇറക്കാറുണ്ട്. പ്രാഥമിക കണ്ടെത്തലുകൾ വെളിപ്പെടുത്താറുമുണ്ട്. എന്നാൽ ഇതുവരെ റെയ്ഡിനെക്കുറിച്ച് വിജിലൻസ് പത്രക്കുറിപ്പിറക്കുകയോ ഔദ്യോഗികമായി വിവരങ്ങൾ അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും ആരോപണമുണ്ട്.
Comments