വാഷിംഗ്ടൺ : ചൈന ലോകസമാധാനത്തിനും ജനാധിപത്യത്തിനും കടുത്ത ഭീഷണിയാണെന്ന് അമേരിക്കൻ നാഷണൽ ഇന്റലിജൻസ് ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ്. ലോകമഹായുദ്ധത്തിനു ശേഷം ഉണ്ടായിരിക്കുന്ന ഏറ്റവും വലിയ ഭീഷണിയാണ് ചൈന. അമേരിക്കയേയും മറ്റ് രാജ്യങ്ങളേയും സാമ്പത്തികമായും സാങ്കേതികപരമായും സൈനികമായും മറികടക്കാനുള്ള ശ്രമത്തിലാണ് ചൈനയെന്നും റാറ്റ്‌ക്ലിഫ്ഫ് പറഞ്ഞു. വാൾ സ്ട്രീറ്റ് ജേർണലിന് നൽകിയ ലേഖനത്തിലാണ് റാറ്റ്‌ക്ലിഫിന്റെ പരാമർശം.
സൂപ്പർ ഹ്യൂമൻ സൈനികരെ സൃഷ്ടിക്കാനുള്ള പരീക്ഷണത്തിലാണ് ചൈനയെന്നും റാറ്റ്ക്ലിഫ് ചൂണ്ടിക്കാട്ടി. ഇതിനുള്ള പരീക്ഷണങ്ങൾ മനുഷ്യ ശരീരത്തിൽ ചൈന നടത്തുന്നുണ്ട്. ശാരീരികമായ ക്ഷമത വർദ്ധിപ്പിക്കാനും അതിമാനുഷികമായ ശക്തി കൈവരിക്കാനുമാണ് പരീക്ഷണങ്ങൾ. ഇത് ലോക സമാധാനത്തിന് വലിയ ഭീഷണിയാണെന്നും റാറ്റ്ക്ലിഫ് ചൂണ്ടിക്കാട്ടി.ചൈനയുടെ ചാര പ്രവർത്തനത്തെക്കുറിച്ചും ലേഖനത്തിൽ വിശദീകരിച്ചിട്ടുണ്ട്. മോഷ്ടിക്കുക, പകർപ്പെടുക്കുക , പുന:സ്ഥാപിക്കുക ഇതാണ് ചൈനയുടെ തന്ത്രം. അമേരിക്കൻ കമ്പനികളുടെർ ഉത്പന്നങ്ങൾ കോപ്പിയടിക്കുകയാണ് ചൈന ചെയ്യുന്നതെന്നും ലേഖനത്തിൽ പറയുന്നു.
ഗാൽവാൻ സംഘർഷത്തിൽ ഇന്ത്യയുടെ ഘാതക് കമാൻഡോകളുടെ ആക്രമണത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ ചൈനീസ് സൈനികർക്ക് കഴിയാഞ്ഞത് അന്താരാഷ്‌ട്രതലത്തിൽ ചൈനയ്‌ക്ക് നാണക്കേടായിരുന്നു. നേരിട്ടുള്ള യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തോട് പിടിച്ചു നിൽക്കാൻ ചൈനീസ് സൈനികർക്ക് കഴിഞ്ഞിരുന്നില്ല. മാത്രമല്ല ഏത് കാലാവസ്ഥയും കരുത്തോടെ അതിജീവിക്കുന്ന ഇന്ത്യൻ സൈനികരുടെ ശാരീരിക ക്ഷമത ചൈനീസ് സൈനികർക്കില്ലാത്തതും ചൈനയെ ചിന്തിപ്പിക്കുന്നുണ്ട്. ഇതിനെല്ലാം പകരമായാണ് അമാനുഷിക ശക്തിയുള്ള സൈനികരെ സൃഷ്ടിക്കാനുള്ള പരീക്ഷണം മനുഷ്യരിൽ ചൈന നടത്തുന്നത്.















