പാലക്കാട്: വാക്ക് പാലിച്ച് കുട്ടികൾക്ക് സഹായഹസ്തവുമായി നടൻ ദേവൻ. കിടപ്പു രോഗികളും സാമ്പത്തികമായി ഒരുപാട് പിന്നിൽ നിൽക്കുന്നതുമായ കുടുംബങ്ങളിലെ കുട്ടികൾക്ക് പഠനാവശ്യത്തിനായി ടിവി താരം എത്തിച്ചു. പാലിയേറ്റീവ് കെയർ പ്രവർത്തകരും ജനമൈത്രി പോലീസുമാണ് ഇക്കാര്യം ദേവനോട് ആവശ്യപ്പെട്ടത്. നമുക്ക് റെഡിയാക്കാം എന്ന അദ്ദേഹത്തിന്റെ വാക്ക് രണ്ട് ദിവസത്തിനകം പാലിക്കപ്പെടുകയായിരുന്നു.
ലയൺസ് ക്ലബ്ബ് ഓഫ് പാലക്കാട് ഫോർട്ട് ടൗണിന്റേയും, നെന്മാറ സെന്റർ ഫോർ ലൈഫ് സ്‌ക്കിൽസ് ലേർണിംഗിന്റെയും സഹായത്തോടെയാണിത്. അപകടത്തിൽ ശരീരം തളർന്ന് കിടപ്പിലായ വക്കാവിലെ മണികണ്ഠന്റെയും, രോഗ ബാധിതയായി കിടപ്പിലായ പോത്തുണ്ടി ബോയിംഗ് കോളനിയിലെ റസിയയുടേയും വീടുകളിൽ ദേവൻ നേരിട്ടെത്തി ടി.വി കൈമാറി. പാലിയേറ്റീവ് കെയർ പ്രവർത്തകരും ജനമൈത്രി പോലീസും ദേവനോടൊപ്പം ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസമാണ് നെന്മാറയിൽ വച്ച് സർക്കാർ ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകരേയും പോലീസുകാരേയും ആദരിക്കുന്ന ചടങ്ങിൽ നടൻ ദേവനോട് പാലിയേറ്റീവ് കെയർ പ്രവർത്തകരും ജനമൈത്രി പോലീസുകാരും ഇക്കാര്യം ആവശ്യപ്പെട്ടത്. താരം ഇത് അംഗീകരിക്കുകയായിരുന്നു. പാലിയേറ്റീവ് കോർഡിനേറ്ററായ സിനി, ജനമൈത്രി ഓഫീസർ ഉജേഷ്, സി.എൽ.എസ്.എൽ ഡയറക്ടർ അശോക് നെന്മാറ, ജില്ലാ ഹോസ്പിറ്റൽ എ.ആർ.ടി കൗൺസിലർ അനിത കൃഷ്ണമൂർത്തി, എം.വിവേഷ് എന്നിവരാണ് ഇതിന് നേതൃത്വം നൽകിയത്.















