ന്യൂഡൽഹി: ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലയിലും നയതന്ത്ര പ്രതിനിധിക്ക് തത്തുല്യ ഉദ്യോഗസ്ഥ നിയമനം നടത്തി ഇസ്രയേൽ. ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലയെ അംഗീകരിക്കുന്നതോടൊപ്പം അസം അടക്കമുള്ള സംസ്ഥാനങ്ങളുടെ വികസനത്തിന് സഹായിക്കാനാണ് പ്രത്യേക പദവി നൽകി നയതന്ത്ര സംവിധാനം ഒരുക്കുന്നതെന്ന് ഇസ്രയേൽ അംബാസഡർ ഡോ. റോൺ മാൽക പറഞ്ഞു. ഇന്ത്യയുടെ തന്നെ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥയായ ജോയ്ശ്രീ ദാസ് വെർമയെയാണ് ഇസ്രയേൽ പ്രതിനിധി എന്ന ആലങ്കാരിക പദവി നൽകി നിയമിച്ചിരിക്കുന്നത്. ഇസ്രയേൽ നയതന്ത്രകാര്യാലയവുമായി ജോയ്ശ്രീയാണ് ഇനി നടപടിക്രമങ്ങൾ ചർച്ചചെയ്യുക.
ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധം വളരെയധികം ശക്തമായിരിക്കുന്നു. വിവിധ മേഖലകൾ തിരിച്ച് സഹായം നൽകുന്നതിനും വികസനവും ഗവേഷണങ്ങളും വേഗത്തിലാക്കുന്നതിനും മേഖലയിൽ പ്രത്യേകം സംവിധാനം ഗുണം ചെയ്യും. അതാത് സംസ്ഥാന സർക്കാറുകൾക്ക് അടിയന്തിര സഹായങ്ങളും നൽകാനാകും. ഇന്ത്യയുടെ വികസനത്തിന് ഇസ്രയേൽ പ്രതിജ്ഞാബദ്ധമാണെന്നും റോൺ വ്യക്തമാക്കി. അസം കേന്ദ്രീകരിച്ചാണ് ഇന്ത്യ-ഇസ്രയേൽ സംവിധാനം പ്രവർത്തിക്കുക. വടക്ക് കിഴക്കൻ മേഖലയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇസ്രയേൽ സേവനം നൽകുമെന്നും ഡോ.റോൺ അറിയിച്ചു. കഴിഞ്ഞ നവംബറിൽ അസം, മേഖാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ ഡോ റോൺ സന്ദർശനം നടത്തിയിരുന്നു. കാർഷിക മേഖലയിലെ ഇസ്രയേലിന്റെ നൂതന രീതികളും ഗവേഷണ ഫലങ്ങളും സംസ്ഥാനങ്ങളിലെ കാർഷിക രംഗത്തുള്ളവരുമായി പങ്കുവെയ്‌ക്കുമെന്നും റോൺ വ്യക്തമാക്കി















