തിരുവനന്തപുരം: സംസ്ഥാനത്തും കൊറോണ പ്രതിരോധ മഹായജ്ഞത്തിന് തുടക്കമായി. പാലക്കാട് ആദ്യ കൊറോണ വാക്സിൻ ഡോസ് ജില്ലാ ആശുപത്രി സൂപ്രണ്ട് രമാദേവി സ്വീകരിച്ചു. 13,300 പേരാണ് ഇന്ന് സംസ്ഥാനത്ത് വാക്സിൻ സ്വീകരിക്കുക.
133 കേന്ദ്രങ്ങളാണ് സംസ്ഥാനത്തൊട്ടാകെ വാക്സിൻ വിതരണത്തിനായി സജ്ജമാക്കിയിരിക്കുന്നത്. എറണാകുളത്ത് 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങളും മറ്റുള്ള ജില്ലകളിൽ 9 കേന്ദ്രങ്ങളും വീതമാണ് ഉണ്ടായിരിക്കുക. ഇന്ന് രാവിലെ 10. 30 ഓടെയാണ് വാക്സിൻ കുത്തിവെയ്പ്പ് ആരംഭിച്ചത്. കുത്തിവെയ്പ്പ് സ്വീകരിച്ച് കഴിഞ്ഞാലും ജാഗ്രത തുടരണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം.
ഓരോ വ്യക്തിയ്ക്കും 0.5 എംഎൽ കൊവിഷീൽഡ് വാക്സിനാണ് സംസ്ഥാനത്ത് കുത്തിവെയ്ക്കുക. രണ്ടു ഡോസുകളാണ് ഒരോ വ്യക്തിയും സ്വീകരിക്കേണ്ടത്. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസത്തെ ഇടവേളയ്ക്ക് ശേഷമായിരിക്കണം അടുത്ത ഡോസ് കുത്തിവെയ്പ്പെടുക്കേണ്ടത്. വാക്സിൻ സ്വീകരിച്ച ശേഷം 30 മിനിട്ട് നേരം നിരീക്ഷണത്തിലിരിക്കണം. എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടോയെന്ന് നിരീക്ഷിക്കാനാണിത്.
Comments