മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അശോകൻ. തന്റെ സ്‌കൂൾ പഠനകാലത്തെ ഗുസ്തി അനുഭവവും ഒരിടത്ത് ഒരു ഫയൽവാൻ എന്ന സിനിമയിലെ അഭിനയ അനുഭവവും തമ്മിൽ വിശകലനം ചെയ്ത് പറയുകയാണ് താരം. അശോകന്റെ രണ്ടാമത്തെ ചിത്രമാണ് ഒരിടത്തൊരു ഫയൽവാൻ. ചിത്രത്തിൽ കണ്ണൻ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്.
ഗോദയിലെ അജയ്യനായ ഒരു ഗുസ്തിക്കാരന്റെ ജീവിത പരാജയത്തിന്റെ കഥയാണ് പത്മരാജന്റെ ഒരിടത്തൊരു ഫലയൽവാൻ എന്നചിത്രത്തിന്റെ പ്രമേയം. തന്റെ സ്‌കൂൾ പഠനകാലത്ത് സഹപാഠിയുമായുള്ള ഗുസ്തി കഥയാണ് രസകരമായ രീതിയിൽ അശോകൻ പറയുന്നത്. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യങ്ങൾ അശോകൻ വിശദീകരിക്കുന്നത്.
സ്‌കൂളിൽ കൂട്ടുകാരനുമായി ഗുസ്തി കൂടുകയും സംഭവം വഷളായപ്പോൾ രക്ഷിതാക്കളെ വിളിച്ചുകൊണ്ടുവരാൻ ടീച്ചർ ആവശ്യപ്പെടുന്നതും അശോകൻ പറയുന്നു. ഇക്കാര്യം അച്ഛനോട് പറഞ്ഞപ്പോൾ കൊന്നുകളയുമെന്നാണ് പറഞ്ഞത്. അമ്മയും തനിക്കെതിരെ തിരിഞ്ഞു. പിന്നീട് സ്‌കൂൾ പ്രിൻസിപ്പൽ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നുവെന്ന് അശോകൻ പറയുന്നു. അച്ഛന്റൊപ്പം ഗുസ്തികാണാൻ പോയ അനുഭവവും അശോകൻ വീഡിയോയിലൂടെ പങ്കുവച്ചു.
പത്മരാജന്റെ ഏറ്റവും നല്ല സിനിമകളിലൊന്നാണ് ഒരിടത്തൊരു ഫയൽവാനെന്ന് അശോകൻ പറഞ്ഞു. ചിത്രത്തിൽ തവളപിടുത്തക്കാരനായാണ് അശോകൻ എത്തുന്നത്. സിനിമയുടെ അണിയറ പ്രവർത്തകരെ കുറിച്ചും വീഡിയോയിൽ താരം പറയുന്നുണ്ട്. തന്റെ ആദ്യ കളർ സിനിമയാണ് ഇതെന്നും അശോകൻ കൂട്ടിച്ചേർത്തു.















