ന്യൂഡൽഹി: പെൻഷനും പലിശയും മാത്രം വരുമാനമുള്ള 75 വയസിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാരെ ആദായ നികുതിയിൽ നിന്നും ഒഴിവാക്കി. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റിലാണ് പ്രഖ്യാപനം.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചാണ് പുതിയ ഇളവ് നൽകിയത്. ചെറുകിട നികുതി ദായകരുടെ പ്രശ്‌നത്തിന് പരിഹാരം കാണാനായി പ്രത്യേക സമിതിയ്‌ക്ക് രൂപം നൽകും. ഉപഭോക്തൃ സൗഹൃദ ആദായ നികുതി അപ്പീൽ ട്രിബ്യൂണൽ സ്ഥാപിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
സ്റ്റാർട്ട് അപ്പുകൾക്ക് നികുതി ഒഴിവാക്കിയത് ഒരു വർഷത്തേക്ക് കൂടി നീട്ടി. പ്രവാസി ഇന്ത്യക്കാർക്ക് ഇരട്ട നികുതി ഒഴിവാക്കി. ടാക്‌സ് ഓഡിറ്റ് പരിധി അഞ്ചു കോടിയിൽ നിന്നും 10 കോടിയിലേക്ക് ഉയർത്തിയിട്ടുണ്ട്.
വിവിധ ഭാഷാ തൊഴിലാളികൾക്കുള്ള ഭവന പദ്ധതിയ്‌ക്ക് നികുതി ഇളവ് നൽകുമെന്നും നിർമ്മലാ സീതാരാമൻ അറിയിച്ചു. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നവർ 2014 ലെ 3.31 കോടിയിൽ നിന്നും 2020 ൽ 6.48 കോടിയായി ഉയർന്നുവെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
Comments