ടെഹ്റാന്: കപ്പൽ പാത ലംഘിച്ചതിന്റെ പേരിൽ ഇറാൻ തടഞ്ഞുവെച്ച ദക്ഷിണ കൊറിയൻ ജീവനക്കാരെ വിട്ടയച്ചു. ഒരു മാസം മുമ്പാണ് മേഖലയിൽ പ്രവേശിച്ച ചരക്ക് കപ്പിലിനെ ഇറാൻ തീരസംരക്ഷണ സേനയും നാവികസേനയും ചേർന്ന് തടഞ്ഞത്. ഹാന്ഡകുക് ചെമീ എന്ന കപ്പലിലെ 20 ജീവനക്കാരെയാണ് ഇറാൻ വിട്ടയച്ചത്.
മാനുഷിക പരിഗണനയുടെ പേരിലാണ് വിട്ടയക്കുന്നതെന്ന് ഇറാൻ അറിയിച്ചു. ജനുവരി നാലാം തീയതിയാണ് കപ്പൽ ഇറാൻ പിടിച്ചെടുത്തത്. രാസവസ്തുക്കളുമായി പോയ കപ്പൽ കടൽ നിയമങ്ങൾ ലംഘിച്ചില്ലെന്നാണ് ജീവനക്കാർ പറയുന്നത്. 20 പേരിൽ 11 പേർ മ്യാൻമർ സ്വദേശികളും അഞ്ചു പേർ ദക്ഷിണ കൊറിയൻ വംശജരും രണ്ട് പേർ വിയറ്റ്നാംകാരും രണ്ടു പേർ ഇന്തോനേഷ്യ നിവാസികളുമാണ്.
പ്രശ്നം അന്താരാഷ്ട്രവിഷയമായതോടെ ദക്ഷിണ കൊറിയൻ ബാങ്കുകളിലുള്ള ഇറാന്റെ 3000 കോടി രൂപ മരവിപ്പിച്ച നടപടി കൊറിയ ഒഴിവാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാൻ നടപടി സ്വീകരിച്ചതായും ഇറാൻ വിദേശകാര്യവകുപ്പ് അറിയിച്ചു. എന്നാൽ കപ്പൽ പ്രശ്നവുമായി ബന്ധപ്പെട്ടല്ല ഇറാന്റെ ഫണ്ടുകൾ മരവിപ്പിച്ചതെന്നും അമേരിക്കയുടെ വിലക്കുകളാണ് കാരണമെന്നും ദക്ഷിണ കൊറിയ അറിയിച്ചു.
Comments