ന്യൂഡൽഹി: ആഗോളതലത്തിൽ വ്യാപിച്ച പുതിയ ഇനം വൈറസിനേയും നേരിടാൻ ഇന്ത്യയുടെ വാക്സിനാകുമെന്ന് പഠനം. ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവിടെനിന്നുമാണ് ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് വ്യാപിച്ചത്. ഇന്ത്യ വികസിപ്പിച്ച വാക്സിനുകൾ വകഭേദം വന്ന വൈറസുകളേയും ഫലപ്രദമായി പ്രതിരോധിക്കുമെന്നാണ് തെളിഞ്ഞിരിക്കുന്നത്. ഐ.സി.എം.ആർ അധികൃതരാണ് പഠനറിപ്പോർട്ട് പുറത്തുവിട്ടത്.
കേരളത്തിലെ ആരോഗ്യരംഗത്തെ വിദഗ്ധരുമായി ഐ.സി.എം.ആർ നടത്തിയ വെബിനാറിലാണ് ഇന്ത്യയുടെ വാക്സിന്റെ ഗുണനിലവാരത്തെ എടുത്തുപറഞ്ഞത്. ഐ.സി.എം.ആർ ഡയറക്ടർ ബൽറാം ഭാർഗവയാണ് ഇന്ത്യൻ വാക്സിൻ ഫലപ്രദമെന്ന് വ്യക്തമാക്കിയത്.
ദക്ഷിണാഫ്രിക്കയിൽ നിന്നും ബ്രസീലിൽ നിന്നും എത്തിയവരെ പ്രത്യേകം താമസിപ്പിച്ചാണ് ചികിത്സ നടത്തുന്നത്. ഇവരിൽ നടത്തിയ പരിശോധനയും വൈറസ് പ്രതിരോധ വാക്സിന്റെ മേന്മ ഉറപ്പിച്ചതായും ഭാർഗവ പറഞ്ഞു. കോവിഷീൽഡിന് പുറകേ കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണവും പൂർത്തിയായതായി ഭാർഗവ അറിയിച്ചു. ആഗോളതലത്തിൽ കൊറോണ ഗവേഷണത്തിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണെന്നും മികച്ച നേട്ടമാണ് നമ്മുടെ ഗവേഷകർ കൈവരിച്ചിരിക്കുന്നതെന്നും ഐ.സി.എം.ആർ പറഞ്ഞു.
യൂറോപ്യൻ രാജ്യങ്ങൾ വൈറസിനെ പടരാൻ അനുവദിച്ച് സ്വാഭാവിക പ്രതിരോധത്തിനായാണ് ശ്രമിച്ചത്. ഇത്തരം ശ്രമങ്ങളെ ഇന്ത്യ തുടക്കത്തിലേ എതിർത്തുവെന്നും ഭാർഗവ പറഞ്ഞു. രോഗബാധിതരെ കൃത്യമായി കണ്ടെത്തി ചികിത്സിക്കാനാണ് ഇന്ത്യ ശ്രമിച്ചത് . മരണനിരക്ക് കുറയ്ക്കാനായത് ഇന്ത്യൻ ആരോഗ്യരംഗത്തിന്റെ കരുത്താണ് കാണിക്കുന്നതെന്നും ഭാർഗവ എടുത്തുപറഞ്ഞു.
Comments