കണ്ണൂർ: കൗതുകം കൊണ്ട് ഓടിയെത്തിയ കുഞ്ഞിനെ കൈ കാട്ടി വിളിച്ച് മാറോട് ചേർത്തണച്ച തെയ്യം. സാമൂഹ്യമാദ്ധ്യമങ്ങളിൽ ഒരാഴ്ചയായി വൈറലായ ഒരു വീഡിയോയിലെ ദൃശ്യമാണിത്. അടുത്തിടെയായി വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് പോസ്റ്റിലും എല്ലാം നിറഞ്ഞു നിൽക്കുകയാണ് ഈ വീഡിയോ.
വീഡിയോയിലുള്ള കൊച്ചു മിടുക്കി ആരാണെന്ന അന്വേഷണത്തിലായിരുന്നു സൈബർ ലോകം. തെയ്യത്തിനെ മാറിൽ ചൂടുപറ്റി കിടന്ന ആ കുഞ്ഞു പൈതലിന്റെ പേരാണ് തംബുരു. തെയ്യക്കോലം കെട്ടിയത് ബിനു എന്ന യുവാവാണ്. അഞ്ചരക്കണ്ടി പാളയം കടുമ്പേരി വീട്ടിൽ രതീഷ് മിജിഷ ദമ്പതികളുടെ മകളാണ് രണ്ടു വയസുകാരിയായ തമ്പുരു. അഞ്ചരക്കണ്ടി പാളയം കടമ്പേരി മടപ്പുര ക്ഷേത്രത്തിൽ നിന്നാണ് വൈറലായ ആ ദൃശ്യങ്ങൾ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തത്.
മണത്തണ നീലകരിങ്കാളി എന്ന തെയ്യക്കോലം കുഞ്ഞിനെ മാടി വിളിക്കുന്നതും ആദ്യം മുഖത്ത് നിഴലിച്ച ഭയം മാറി കുഞ്ഞ് അടുത്തേക്ക് വരുന്നതും വാത്സല്യത്തോടെ തെയ്യം മാറോട് ചേർത്തിരിക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്. കണ്ടു നിന്നവരുടെയും കണ്ണിൽ ഭക്തിയും വാത്സല്യവും നിറഞ്ഞ കാഴ്ച്ചയായിരുന്നു അത്. തിരുമുറ്റത്ത് കൂടി തെയ്യക്കോലത്തിന്റെ കയ്യും പിടിച്ച് കുഞ്ഞ് നടക്കുന്നതും വീഡിയോയിൽ ഉണ്ട്.
സാധാരണ നീലക്കരിങ്കാളി വേഷം കെട്ടുമ്പോൾ കുഞ്ഞുങ്ങൾക്ക് ഭയമാണ് ഉണ്ടാകുന്നത്. എന്നാൽ ഈ കുഞ്ഞിന്റെ മാറ്റം അത്ഭുതപ്പെടുത്തി എന്നാണ് ബിനു പറയുന്നത്. അമ്മയെവിടെയെന്ന് കുഞ്ഞിനോട് ചോദിക്കുമ്പോൾ അവൾ ഭഗവതിയേയാണ് ചൂണ്ടിക്കാണിച്ചതെന്നും ബിനു പറയുന്നു.
Comments