ന്യൂഡൽഹി: ഇന്ത്യൻ വാക്സിൻ കമ്പനികളെ ചൈനീസ് ഹാക്കർമാർ ലക്ഷ്യമിടുന്നെന്ന് റിപ്പോർട്ട്. ചൈന കേന്ദ്രമാക്കി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഹാക്കർമാർ ഇന്ത്യയുടെ വാക്സിൻ രഹസ്യം കണ്ടെത്താൻ തുടർച്ചയായ ശ്രമം നടത്തുകയാണെന്നാണ് കണ്ടെത്തൽ. സൈബർ രഹസ്യാന്വേഷണ സംഘമായ സൈഫെർമായാണ് ചൈനയുടെ നീക്കം തിരിച്ചറിഞ്ഞത്.
ഇന്ത്യയുടെ പ്രധാന വാക്സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ടിനേയും ഭാരത് ബയോടെക്കിനേയും ലക്ഷ്യമിട്ടാണ് ചൈനയുടെ നീക്കം. ചൈനയുടെ ഹാക്കർ സംഘമായ എപിടി10 എന്ന സംഘമാണ് ശ്രമം നടത്തുന്നത്. ഇവർ സ്റ്റോൺ പാണ്ട എന്ന പേരിലും അറിയപ്പെടുന്നു. വിവിധ തരം വാക്സിൻ പ്രതിരോധ ക്യാമ്പെയിനുകളുടെ പേരിൽ കമ്പനികളുടെ സർവ്വറിൽ കയറിപ്പറ്റാനാണ് ചൈനീസ് ചാരന്മാരുടെ ശ്രമം ഇതുവരെ നടന്നതെന്നാണ് കണ്ടെത്തൽ. വിതരണശൃംഖലയുടെ സോഫ്റ്റ് വെയറിലും കയറിപ്പറ്റാൻ ചൈനീസ് സംഘം ശ്രമിച്ചതായാണ് വിവരം.
ഇന്ത്യയും ചൈനയുമാണ് ആഗോളതലത്തിൽ നിരവധി രാജ്യങ്ങൾക്ക് കൊറോണ വാക്സിൻ വിൽക്കുകയോ സമ്മാനിക്കുകയോ ചെയ്തിട്ടുള്ളത്. അതിൽത്തന്നെ ഇന്ത്യൻ വാക്സിനു കൾക്കാണ് വിശ്വാസ്യത നേടാനായത്. ചൈനയുടെ വാക്സിൻ പല രാജ്യങ്ങളും തിരിച്ച യച്ചതും ചൈനയ്ക്ക് ക്ഷീണമായി. നിലവിൽ ലോകത്ത് 60 ശതമാനവും വാക്സിനുകളും നിർമ്മിച്ച ഇന്ത്യയാണ് മുന്നിട്ടുനിൽക്കുന്നത്.
Comments