ആലപ്പുഴ: പിണറായി മന്ത്രിസഭയിലെ രണ്ട് പ്രമുഖ മന്ത്രിമാരായിരുന്നു അമ്പലപ്പുഴയിൽ നിന്ന് വിജയിച്ച് നിയമസഭയിലെെത്തിയ ജി സുധാകരനും ആലപ്പുഴയിൽ നിന്നും വിജയിച്ച ധനകാര്യമന്ത്രി തോമസ് ഐസക്കും. ഇരുവർക്കും ഈ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയതുമില്ല. രണ്ട് തവണ എന്ന മാനദണ്ഡം ഉയർത്തിക്കാട്ടിയായിരുന്നു ഒഴിവാക്കൽ. എന്നാൽ ഇതിനെതിരെ വലിയ പ്രതിഷേധം തന്നെയാണ് പാർട്ടിക്കുള്ളിൽ ഉയർന്നത്.
അമ്പലപ്പുഴയിൽ സുധാകരന് പകരക്കാരനായി നിർത്തിയ എച്ച് സലാം ആരോപണ വിധേയാനായ സ്ഥാനാര്‍ത്ഥിയാണെന്ന് ജില്ലാ കമ്മിറ്റിയിൽ തന്നെ നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. സംസ്ഥാന സമിതി നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥിത്വത്തില്‍ കടുത്ത അതൃപ്തിയിലാണ് അമ്പലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റിയും. ജി.സുധാകരന്റെ വ്യക്തി ബന്ധങ്ങളും പൊതുസമൂഹത്തിലുള്ള മതിപ്പും അമ്പലപ്പുഴയിലെ വിജയങ്ങള്‍ക്ക് സഹായകമായിട്ടുണ്ടെന്ന് നിയോജകമണ്ഡലം കമ്മിറ്റി വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാര്‍ത്ഥിക്കെതിരെ നിലനില്‍ക്കുന്ന ആരോപണങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിക്കുമെന്ന മുന്നറിയിപ്പും മണ്ഡലം കമ്മിറ്റി നൽകിയിരുന്നു.
അമ്പലപ്പുഴയ്ക്ക് പിന്നാലെ ആലപ്പുഴയിലും വ്യാപക പോസ്റ്റർ പ്രചാരണമാണുണ്ടായത്. സിപിഎം സ്ഥാനാർത്ഥി പിപി ചിത്തരഞ്ജനെതിരെയാണ് പോസ്റ്റർ പ്രതിഷേധമുണ്ടായത്. രക്തസാക്ഷി ബെന്നിയുടെ കൊലയാളികളുടെ കൂട്ടാളിയെ സ്ഥാനാർത്ഥിയാക്കരുതെന്നുൾപ്പെടെ പോസ്റ്ററിൽ പറയുന്നു. ആലപ്പുഴയിൽ ഉറപ്പാക്കാമെങ്കിൽ ചിത്തരഞ്ജനെ ഒഴിവാക്കൂ, കാട്ടുകള്ളനെ ഞങ്ങൾക്ക് സ്ഥാനാർത്ഥിയായി വേണ്ട, ആഴക്കടൽ മത്സ്യബന്ധന കരാറിന്റെ ഇടനിലക്കാരൻ ചിത്തരഞ്ജനെ ഒഴിവാക്കുക, ജനവികാരം മാനിക്കുക ജനകീയ സ്ഥാനാർത്ഥിയെ നിർത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സേവ് സിപിഎം എന്ന പേരിൽ പതിച്ച പോസ്റ്ററിലുള്ളത്. ഒപ്പം ചിത്തരഞ്ജൻ കെട്ടിയിറക്ക് സ്ഥാനാർത്ഥിയാണെന്ന ആരോപണവുമുണ്ട്.
പാർട്ടിയിൽ ഉയർന്നുവന്ന ഈ വിയോജിപ്പ് മുതലാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി. അതിനായി കരുത്തരായ സ്ഥാനാർത്ഥികളെ തന്നെയാണ് ഈ രണ്ട് മണ്ഡലങ്ങളിലും ബിജെപി നർത്തിയിരിക്കുന്നത്. യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിയാണ് അമ്പലപ്പുഴ പിടിക്കാൻ ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ഒരുവർഷത്തിന് മുകളിലായി തിരുവല്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അനൂപിന് തൊട്ടടുത്ത മണ്ഡലത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് വിലയിരുത്തൽ.
ആലപ്പുഴ പിടിക്കാൻ ചാനൽ ചർച്ചകളിലൂടെ സുപരിചിതനായ സംസ്ഥാന സമിതിയംഗം സന്ദീപ് വാചസ്പതിയെയാണ് ഇറക്കിയിരിക്കുന്നത്. ആര്‍എസ്എസിലൂടെയും ബാലഗോകുലത്തിലൂടെയും പൊതുപ്രവര്‍ത്തനം ആരംഭിച്ച സന്ദീപ് മാദ്ധ്യമ പ്രവര്‍ത്തന രംഗത്തിലൂടെയാണ് ശ്രദ്ധേയനായത്. നിയമസഭയില്‍ കന്നി അംഗത്തിനിറങ്ങുന്ന സന്ദീപ് ഇതിനോടകം തന്നെ മണ്ഡലത്തിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു.
ബിജെപി ഏറെ പ്രതീക്ഷ വെക്കുന്ന ഈ മണ്ഡലങ്ങളിൽ വരും ദിവസങ്ങളിൽ കേന്ദ്ര നേതാക്കളെ അടക്കം ഇറക്കി മണ്ഡലത്തെ ഇളക്കി മറിക്കാനാണ് പാർട്ടി തീരുമാനം.
Comments