ന്യൂഡൽഹി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ മർദ്ദിച്ച കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ തീസ് ഹസാരി കോടതിയിൽ പൊട്ടിക്കരഞ്ഞ് സ്വാതി മാലിവാൾ. പ്രതിഭാഗം അഭിഭാഷകൻ വാദങ്ങൾ ഉയർത്തുന്നതിനിടെയാണ് രാജ്യസഭാ എംപി പൊട്ടിക്കരഞ്ഞത്. മെഡിക്കൽ റിപ്പോർട്ടിലുള്ള പരിക്കുകൾ സ്വാതി സ്വയം ഉണ്ടാക്കിയതാണെന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. ആരോപണങ്ങൾ ഉന്നയിക്കാനായി മുഖ്യമന്ത്രിയുടെ വസതിയിലെ സിസിടിവി ഇല്ലാത്ത ഡ്രോയിംഗ് റൂം പരാതിക്കാരി മനപൂർവ്വം തിരഞ്ഞെടുക്കുകയായിരുന്നു. പ്രതിക്കെതിരെ ആസൂത്രിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചതോടെയാണ് എംപി പൊട്ടിക്കരഞ്ഞത്.
ആം ആദ്മി പാർട്ടി തനിക്കെതിരെ സൃഷ്ടിക്കുന്ന ട്രോളുകളെയും എംപി കോടതിയിൽ വിമർശിച്ചു. യുട്യൂബർ വീഡിയോ പങ്കുവച്ചതിന് പിന്നാലെ തനിക്ക് നിരവധി് വധഭീഷണിയും ബലാത്സംഗ ഭീഷണിയുമുണ്ട്. ബൈഭവ് കുമാറിന് ജാമ്യം അനുവദിച്ചാൽ തന്റെയും കുടുംബത്തിന്റെയും ജീവൻ അപകടത്തിലാകുമെന്നും സ്വാതി പറഞ്ഞു.
പ്രതിക്കെതിരെ പരാതി നൽകിയത് മുതൽ തന്നെ എഎപി ബിജെപി ഏജന്റെന്നാണ് വിളിക്കുന്നത്. പാർട്ടിക്ക് ട്രോളന്മാരുടെ ഒരു നിരതന്നെയുണ്ട്. എനിക്കെതിരെ സംസാരിക്കാൻ നേതൃത്വം എല്ലാവരെയും രംഗത്തിറക്കിയിട്ടുണ്ട്. തുടർച്ചയായ പത്രസമ്മേളനവും നടത്തുന്നുണ്ടെന്നും മാലിവാൾ കോടതിയിൽ കൂട്ടിച്ചേർത്തു. ബൈഭവ് കുമാർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും മാലിവാളിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എംപി മുഖ്യമന്ത്രിയുടെ വസതിയിലേക്ക് അതിക്രമിച്ചു കയറിയെന്നാണ് പ്രതിഭാഗം പറയുന്നത്. എന്തുകൊണ്ടാണ് ഈ വിഷയത്തിൽ പരാതി നൽകാത്തതെന്നും സ്വാതിയുടെ അഭിഭാഷകൻ ചോദിച്ചു. ഇരുകൂട്ടരുടെയും വാദം കേട്ട കോടതി ബൈഭവിന്റെ ജാമ്യം നിരസിച്ചു.