തിരുവനന്തപുരം: മുൻ മന്ത്രി അനൂപ് ജേക്കബിന്റെ ഭാര്യയുടെ നിയമനത്തിലെ അഴിമതി ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ ഹർജി. തിരുവനന്തപുരം സ്വദേശി മണിമേഖലയാണ് ഹർജി സമർപ്പിച്ചത്. അനില മേരി ഗീവർഗീസിനെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡെപ്യൂട്ടി ഡയറക്ടറായി നിയനിച്ചത് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ്. ഈ നിയമനമാണ് ഹർജിയിൽ ചോദ്യം ചെയ്തത്.
ചട്ടങ്ങൾ കാറ്റിൽ പറത്തിയാണ് അനിലയുടെ നിയമനമെന്ന് ഹർജിയിൽ പറയുന്നു. ജോലിക്കായി ഹാജരാക്കിയ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് പോലും വ്യാജമാമെന്നും ആരോപണമുണ്ട്. നേരത്തെ, സമാനമായ ഹർജി കേരള ഹൈക്കോടതിയിലും സമർപ്പിച്ചിരുന്നു. അത് തള്ളിയതിനെ തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ഉമ്മൻചാണ്ടിയുടെ മന്ത്രിസഭയിൽ കേരള കോൺഗ്രസ് ജേക്കബ് വിഭാഗവും അംഗമായിരുന്നു. നിലവിൽ പിറവം എംഎൽഎയാണ് അനൂപ് ജേക്കബ്.