തിരുവനന്തപുരം: കമ്മ്യൂണിസ്റ്റുകള്‍ കാല്‍നൂറ്റാണ്ട് ഭരിച്ചുമുടിച്ച ത്രിപുരയുടെ വികസനക്കുതിപ്പിന്റെ കഥ വിവരിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേവ്. റോഡു മുതല്‍ വിമാനത്താവളം വരെയും വിദ്യാഭ്യാസം മുതല്‍ വ്യവസായം വരെയും അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുക വഴി ത്രിപുരയിലെ ജനങ്ങള്‍ക്ക് യഥാര്‍ഥ വികസനം അനുഭവവേദ്യമാക്കിയത് ബിജെപി സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
ത്രിപുരയുടെ വികസനം തിരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ജനങ്ങള്‍ക്ക് ഉറപ്പുകൊടുത്തത്. ആ ഉത്തരവാദിത്വം ഏറ്റെടുത്ത് വിജയിപ്പിക്കുകയായിരുന്നു ബിജെപി. 20 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച മണിക് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റു സര്‍ക്കാര്‍ ത്രിപുരയ്ക്ക് നല്‍കിയത് കൊടിയ ദാരിദ്ര്യവും വികസനമുരടിപ്പും മാത്രമായിരുന്നു. പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമായ കേരളത്തിന്റെ സാമ്പത്തികവളര്‍ച്ച 11.2 ശതമാനമാണെങ്കില്‍ തീരദേശമോ തുറമുഖമോ ഇല്ലാത്ത ത്രിപുരയുടെ വളര്‍ച്ച 11.4 ആണ്. അടിസ്ഥാനസൗകര്യവികസനത്തില്‍ കേരളത്തിന്റെ വളര്‍ച്ച 6.2 ശതമാനവും ത്രിപുരയുടെത് 6.9 ഉം ആണ്. ജിഡിപി, എംഎസ്എംഇ തുടങ്ങി ഏതു സൂചികകള്‍ പരിശോധിച്ചാലും കേരളം പുറകിലാണെന്ന് വ്യക്തമാകും.
ആവശ്യത്തിന് റോഡ്, റെയില്‍, വ്യോമഗതാഗത സൗകര്യങ്ങള്‍ പോലും ത്രിപുരയില്‍ ഇല്ലായിരുന്നു. ബിജെപി ഭരണമേറ്റെടുത്തശേഷം പ്രധാനമന്ത്രിയുടെ പ്രത്യേക താത്പര്യപ്രകാരം രൂപീകരിച്ച ഹീര പദ്ധതി വഴി മികച്ച ഹൈവെകള്‍, റെയില്‍, വ്യോമഗതാഗത സൗകര്യങ്ങള്‍ തുടങ്ങിയവ വെറും രണ്ടുവര്‍ഷം കൊണ്ട് സാധ്യമാക്കി. ഇന്ന് ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ നിന്ന് ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും ദില്ലിയിലേക്ക് അടക്കം പ്രധാനനഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നു.
വിദ്യാഭ്യാസമേഖലയില്‍ സമൂലമായ പരിവര്‍ത്തനം ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്നു. കേരളത്തില്‍ 28 കുട്ടികള്‍ക്ക് ഒരു അധ്യാപകന് എന്നതാണ് കണക്കെങ്കില്‍ ത്രിപുരയില്‍ 15 കുട്ടികള്‍ക്ക് ഒരു അധ്യാപകനാണ്. കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍കീഴില്‍ ത്രിപുരയിലെ കുട്ടികള്‍ റഷ്യന്‍ വിപ്ലത്തെയും കാറല്‍ മാര്‍ക്സിനെയും കുറിച്ചാണ് പഠിച്ചിരുന്നതെങ്കില്‍ ഇന്ന് ഭാരതത്തിന്റെ പാരമ്പര്യവും പൈതൃകവും മാത്രമല്ല മഹാത്മാഗാന്ധി, ലോകമാന്യ ബാലഗംഗാധര തിലകന് തുടങ്ങിയവരെക്കുറിച്ചും പഠിക്കുന്നു. എന്‍സിഇആര്‍ടിയുടെ സഹായത്തോടെ ത്രിപുരയിലെ പാഠ്യപദ്ധതി പരിഷ്കരിച്ചു. 20 സ്കൂളുകളില്‍ സിബിഎസ്ഇ പാഠ്യപദ്ധതി കൊണ്ടുവന്നു. 50 സ്കൂളുകള്‍ പൂര്‍ണമായും ഇംഗ്ലീഷ് മീഡിയമാക്കി. ആദിവാസി മേഖലയില്‍ നാല് ഏകാധ്യാപക വിദ്യാലയങ്ങളുണ്ടായിരുന്നത് 18 ആക്കി ഉയര്‍ത്തി. 10, 12 ക്ലാസ്സുകളില്‍ ഉന്നതമാര്‍ക്കു നേടുന്ന 30 കൂട്ടികള്‍ക്ക് അഖിലേന്ത്യാ മത്സരപ്പരീക്ഷകളില്‍ തയ്യാറെടുക്കുന്നതിന് മുഴുവന്‍ ചെലവും വഹിക്കുന്നത് ത്രിപുര സര്‍ക്കാരാണ്. സംസ്ഥാനത്തിന് പുറത്തുപോയി പഠിക്കണമെങ്കില്‍ ആ ചെലവും സര്‍ക്കാര്‍ വഹിക്കും.
പ്രധാനമന്ത്രി ആവാസ് യോജനപ്രകാരം പാവപ്പെട്ടവര്‍ക്ക് വീടു നല്‍കിയതില്‍ ത്രിപുര രണ്ടാം സ്ഥാനത്താണ്. കേന്ദ്രസര്‍ക്കാരിന്റെ ജല്‍ജീവന്‍ മിഷനും ത്രിപുര സര്‍ക്കാരിന്റെ അടല്‍ ജല്ധാര മിഷനും യോജിപ്പിച്ച് 25 ശതമാനം വീടുകളില്‍ കുടിവെള്ളം സൗജന്യമായി നല്‍കുകയാണ്. മുമ്പ് മണിക് സര്‍ക്കാര്‍ ത്രിപുരയില്‍ 2.5 ശതമാനം വീടുകളില്‍ മാത്രമാണ് കുടിവെള്ളം എത്തിച്ചത്. സുലഭമായി മഴ ലഭിക്കുന്ന കേരളത്തില്‍ 5.46 ശതമാനം വീടുകളില്‍ മാത്രമാണ് കുടിവെള്ള വിതരണം നടക്കുന്നത്.ത്രിപുരയില്‍ 75 ശതമാനം സര്‍ക്കാര്‍ സേവനങ്ങളും ഡിജിറ്റലാണ്. ഓണ്‍ലൈന്‍ വഴി ഏകജാലക സംവിധാനത്തിലൂടെയാണ് അവിടെ സേവനങ്ങള്‍ ലഭിക്കുന്നത്. ബന്ധപ്പെട്ട രേഖകള്‍ അടക്കം വ്യവസായ പദ്ധതികള്‍ക്ക് അപേക്ഷിച്ചാല്‍ പതിനഞ്ച് ദിവസത്തിനകം അനുമതി നല്‍കും. അനാവശ്യമായി അനുമതി വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥന് ആയിരം മുതല്‍ 25,000 രൂപവരെ പിഴ ഒടുക്കേണ്ടിവരും.
ത്രിപുരയിലെ അടിസ്ഥാനസൗകര്യവികസനം ഏഴുഘട്ടങ്ങളിലായാണ് പുരോഗമിക്കുന്നത്. മീറ്റര്‍ ഗേജ് റെയില്‍ അവിടെ സ്വപ്നം മാത്രമായിരുന്നെങ്കില്‍ ഇന്ന് രാജധാനി എക്സ്പ്രസ് അടക്കമുള്ള തീവണ്ടികള്‍ ഓടുന്നെന്നും അദ്ദേഹം പറഞ്ഞു.
Comments