ന്യൂഡൽഹി: ജസ്റ്റിസ് എൻ.വി രമണയെ പിൻഗാമിയായി ശുപാർശ ചെയ്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ. ഇക്കാര്യം വ്യക്തമാക്കി കേന്ദ്രസർക്കാരിന് ചീഫ് ജസ്റ്റിസ് കത്തയച്ചു. ഏപ്രിൽ 23ന് എസ്.എ ബോബ്‌ഡെയുടെ കാലാവധി അവസാനിക്കുകയാണ്. സുപ്രീം കോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് രമണ 2014ലാണ് അധികാരമേറ്റത്. അദ്ദേഹത്തിന്റെ കാലാവധി 2022 ഓഗസ്റ്റ് 26ന് അവസാനിക്കും.
ജസ്റ്റിസ് രമണ 1983 ഫെബ്രുവരിയിൽ ആന്ധ്ര ഹൈക്കോടതിയിൽ അഭിഭാഷകനായി ചേർന്നു. വിവിധ സർക്കാർ പാനൽ കൗൺസലായി പ്രവർത്തിച്ചിട്ടുണ്ട്. ഹൈദരാബാദിലെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ കേന്ദ്രസർക്കാരിന്റെ അഡീഷണൽ സ്റ്റാൻഡിംഗ് കൗൺസലായും റെയിൽവേയുടെ സ്റ്റാൻഡിംഗ് കൗൺസലായും പ്രവർത്തിച്ചിട്ടുണ്ട്.
2000 ജൂണിലാണ് ആന്ധ്ര ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി രമണ നിയമിതനായത്. 2013 മാർച്ച് പത്ത് മുകതൽ 2013 മെയ് 20 വരെ ആന്ധ്രാ ഹൈക്കോടതിയുടെ ആക്ടിങ്ങ് ചീഫ് ജസ്റ്റിസായി പ്രവർത്തിച്ചു. 2013 സെപ്റ്റംബർ രണ്ട് മുതൽ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനം അനുഷ്ടിച്ചു.
സാധാരണ ഏറ്റവും മുതിർന്ന ജഡ്ജിയെയാണ് ചീഫ് ജസ്റ്റിസ് ആയി നിയമിക്കാറുള്ളത്. വിരമിക്കുന്ന ചീഫ് ജസ്റ്റിസ് നിർദ്ദേശിക്കുന്നതിൽ സർക്കാർ മാറ്റം വരുത്താറില്ല. 2019ലാണ് എസ്.എ ബോബ്‌ഡെ സുപ്രീം കോടതി ജസ്റ്റിസായി ചുമതലയേറ്റത്. രഞ്ജൻ ഗോഗോയി വിരമിച്ചതിനെ തുടർന്നായിരുന്നു ഇത്.
Comments